05/02/2025
#Kerala

അയോധ്യ പ്രാണ പ്രതിഷ്ഠ: എല്‍.കെ അദ്വാനി പങ്കെടുക്കില്ലെന്ന് സൂചന

അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനി പങ്കെടുക്കില്ലെന്ന് സൂചന. പ്രദേശത്ത് കടുത്ത തണുപ്പ് തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം എന്നാണ് റിപ്പോര്‍ട്ട്. രാമ ക്ഷേത്രത്തിനായി പ്രയത്നിച്ചവരില്‍ പ്രധാനിയാണ് അദ്വാനി.

പ്രാണ പ്രതിഷ്ഠാ ചടങ്ങിനുള്ള തിയതി നിശ്ചയിച്ചതിന് പിന്നാലെ പല മുതിര്‍ന്ന നേതാക്കള്‍ക്കും ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിരുന്നുവെങ്കിലും അദ്വാനിക്ക് ലഭിച്ചിരുന്നില്ല. എല്‍ കെ അദ്വാനിയുടേയും മുരളി മനോഹര്‍ ജോഷിയുടേയും പ്രായവും ആരോഗ്യവും കണക്കിലെടുത്ത് ചടങ്ങില്‍ പങ്കെടുക്കേണ്ടതില്ലെന്ന് അഭ്യര്‍ത്ഥിച്ചതായി രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് അറിയിച്ചിരുന്നു. എന്നാല്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി പ്രചാരണം ആരംഭിച്ച മുതിര്‍ന്ന നേതാക്കളെ മാറ്റി നിര്‍ത്തുന്നതില്‍ ബിജെപി ക്ക് ഉള്ളില്‍ നിന്നു തന്നെ എതിര്‍പ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇരുവരേയും പിന്നീട് ക്ഷണിക്കുകയായിരുന്നു. ഇതിന് പിന്നാലെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു.

ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മുഖ്യ യജമാനന്‍. നരേന്ദ്ര മോദിയെ കൂടാതെ, മത, രാഷ്ട്രീയ, ചലച്ചിത്ര, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങിനെത്തും. ഉച്ചക്ക് 12നും 12.30 നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് പ്രതിഷ്ഠ നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്, ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ മഹന്ത് നൃത്യഗോപാല്‍ ദാസ് എന്നിവരാണു പ്രാണപ്രതിഷ്ഠാ സമയത്ത് ശ്രീകോവിലില്‍ ഉണ്ടാവുക. ക്ഷണിക്കപ്പെട്ട പ്രത്യേക 7000 അതിഥികള്‍ക്ക് മാത്രമാണ് പ്രാണപ്രതിഷ്ഠ ചടങ്ങ് കാണാന്‍ അവസരം. ഉച്ചയ്ക്ക് 12.30ന് പ്രധാനമന്ത്രി അതിഥികളെ അഭിസംബോധന ചെയ്യും. പ്രതിഷ്ഠക്ക് ശേഷം നാളെ മുതല്‍ ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും.

Leave a comment

Your email address will not be published. Required fields are marked *