16/04/2024
#Uncategorized

മുന്നാക്ക സംവരണം ശരിവെച്ച് സുപ്രീം കോടതി; 103-ാം ഭരണഘടനാ ഭേദഗതിക്ക് അംഗീകാരം

മുന്നാക്ക സംവരണം ശരിവെച്ച് സുപ്രീം കോടതി; 103-ാം ഭരണഘടനാ ഭേദഗതിക്ക് അംഗീകാരം

ഭേദഗതി ഭരണഘടനയുടെ അന്തസത്തയെ ബാധിക്കില്ലെന്ന് സുപ്രിം കോടതി.

ന്യൂഡൽഹി | സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക വിഭാഗങ്ങൾക്ക് പത്തു ശതമാനം സംവരണം ഏർപ്പെടുത്തിയ ഭരണഘടനയുടെ 103-ാം ഭേദഗതി സുപ്രീം കോടതി അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് ദിനേശ് മഹേശ്വരി, എസ് രവീന്ദ്ര ഭട്ട്, ബേല എം ത്രിവേദി, ജെ ബി പർദിവാല എന്നിവരടങ്ങിയ അഞ്ചംഗ ബഞ്ചിന്റെ ഭൂരിപക്ഷ വിധിയിലാണ് സംവരണം ശരിവെച്ചത്.  അഞ്ചിൽ നാല് ജഡ്ജിമാരും സംവരണം ശരിവെച്ചുകൊണ്ടാണ് വിധിപ്രസ്താവം നടത്തിയത്. ജസ്റ്റിസ് രവീന്ദ്ര ഭട്ട് മാത്രം ഇതിനോട് വിയോജിച്ചു. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്നതിന് കൊണ്ടുവന്ന ഭരണഘടന ഭേദഗതിക്കെതിരായ ഹര്‍ജികളിലാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധി.

വിധി പ്രസ്താവത്തിന്റെ തുടക്കത്തിൽ ഇക്കാര്യത്തിൽ നാല് വിധികളുണ്ടെന്ന് ചീഫ് ജസ്റ്റിസ് യ യു ലളിത് പ്രഖ്യാപിച്ചു. തുടർന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരിയെ അദ്ദേഹം വിധി പറയാൻ ക്ഷണിച്ചു. ഇ.ഡബ്ല്യു.എസ് സംവരണം ഭരണഘടനയുടെ അടിസ്ഥാന തത്വത്തിന് വിരുദ്ധമാണോ? എസ് സി, എസ് ടി, ഒബിസി എന്നിവരെ അതിൽ നിന്ന് മാറ്റി നിർത്തുന്നത് അടിസ്ഥാന മനോഭാവത്തിന് വിരുദ്ധമാണോ? എന്നതാണ് വലിയ ചോദ്യമെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി അഭിപ്രായപ്പെട്ടു. സാമ്പത്തിക സംവരണം ഭരണഘടനാ ലംഘനമല്ലെന്നും അത് ഭരണഘടനയുടെ ഒരു വ്യവസ്ഥയും ലംഘിക്കുന്നില്ലന്നും  അദ്ദേഹം പറഞ്ഞു.  അത് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുന്നില്ലെന്നും ജസ്റ്റിസ് ദിനേശ് മഹേശ്വരി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് യുയു ലളിതിനും ഇതേ അഭിപ്രായമാണ്.

തുടർന്ന് വിധി പ്രസ്താവിച്ച ജസ്റ്റിസ് ബേല എം ത്രിവേദിയും ജെബി പർദിവാലയും ജസ്റ്റിസ് ദിനേശ് മഹേശ്വരിയുടെ  അഭിപ്രായത്തോട് യോജിക്കുന്നതായി അറിയിച്ചു. പിന്നീട് വിധി പറഞ്ഞ ജസ്റ്റിസ് രവീന്ദ്ര ഭട്ട് മറ്റു മൂന്ന് ജഡ്ജിമാരുടെയും വിധിയോട് വിയോജിച്ചു. സാമ്പത്തിക സംവരണം സാമൂഹ്യ നീതിക്ക് വിരുദ്ധമാണെന്ന് ജസ്റ്റിസ് രവീന്ദ്ര ഭട്ട് പറഞ്ഞു. 103-ാം ഭരണഘടനാ ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന ചട്ടക്കൂടിന് വിരുദ്ധമാണ്. ഭേദഗതി ഭരണഘടന വിലക്കിയ വിവേചനം നടപ്പാക്കുന്നതാണെന്നും ജസ്റ്റിസ് ഭട്ട് വിധിന്യായത്തിൽ വ്യക്തമാക്കി.

എഴ് ദിവസം തുടർച്ചയായി കേസിൽ കോടതി വാദം കേട്ട ശേഷമാണ് കേസിൽ സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. സാമ്പത്തിക നിലയുടെ മാത്രം അടിസ്ഥാനത്തിൽ പ്രത്യേക പരിരക്ഷ നൽകുന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിൽ നിന്നുള്ള വ്യതിചലനമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. സംവരണം ലക്ഷ്യമിടുന്നത് സാമ്പത്തിക ഉന്നമല്ലെന്നും അത് സാമൂഹികശാക്തീകരണമാണെന്നും കോടതി വാദത്തിനിടെ പരാമർശിച്ചിരുന്നു.

2019 ജനുവരിയിൽ പാർലമെന്റ് പാസാക്കിയ ഭേദഗതിയിലൂടെ ഭരണഘടനയുടെ ആർട്ടിക്കിൾ 15, 16 എന്നിവയിൽ ക്ലോസ് (6) ഉൾപ്പെടുത്തിക്കൊണ്ടാണ് ജോലിയിലും വിദ്യാഭ്യാസത്തിലും സാമ്പത്തിക സംവരണം നൽകാൻ നിർദ്ദേശിക്കപ്പെട്ടത്. പുതുതായി ഉൾപ്പെടുത്തിയ ആർട്ടിക്കിൾ 15(6) വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണം ഉൾപ്പെടെ സാമ്പത്തികമായി ദുർബലരായ ഏതൊരു പൗരന്റെയും പുരോഗതിക്കായി പ്രത്യേക വ്യവസ്ഥകൾ ഉണ്ടാക്കാൻ അവസരം നൽകുന്നതാണ്.

ആർട്ടിക്കിൾ 30(1) പ്രകാരം വരുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെ എയ്ഡഡ് ആയാലും അൺ എയ്ഡഡ് ആയാലും സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഏത് വിദ്യാഭ്യാസ സ്ഥാപനത്തിലും ഇത്തരം സംവരണം നൽകാമെന്നാണ് ഭേദഗതിയിൽ വ്യക്തമാക്കുന്നത്. സംവരണത്തിന്റെ ഉയർന്ന പരിധി പത്ത് ശതമാനമായിരിക്കുമെന്നും അത് നിലവിലുള്ള സംവരണങ്ങൾക്ക് പുറമേയായിരിക്കുമെന്നും അതിൽ പറയുന്നു.

2020 ഓഗസ്റ്റ് 5 നാണ് അന്നത്തെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജസ്റ്റിസ് ആർ സുഭാഷ് റെഡ്ഡി, ജസ്റ്റിസ് ബി ആർ ഗവായ് എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ച് കാര്യങ്ങൾ ഭരണഘടനാ ബെഞ്ചിന് വിട്ടത്. പ്രത്യേക സാഹചര്യങ്ങളിൽ സംവരണത്തിനായുള്ള 50% പരിധി ലംഘിക്കാൻ കഴിയുമോ, സാമ്പത്തിക നിലയുടെ ഏക മാനദണ്ഡത്തിൽ അനുകൂലമായ നടപടി നൽകാനാകുമോ തുടങ്ങിയ വിഷയങ്ങളാണ് കോടതി പരിഗണിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *