മംഗളൂരു സ്‌ഫോടനക്കേസിലെ പ്രതി ആലുവയിലും എത്തി; വിവരങ്ങൾ തേടി കേരള പോലീസും, വ്യാപക അന്വേഷണം
മംഗളൂരു സ്‌ഫോടനക്കേസിലെ പ്രതി ആലുവയിലും എത്തി; വിവരങ്ങൾ തേടി കേരള പോലീസും, വ്യാപക അന്വേഷണം
ബെംഗളൂരു/കൊച്ചി: മംഗളൂരു സ്‌ഫോടനത്തില്‍ വിവരങ്ങള്‍ തേടി കേരള പോലീസും. സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് ഷാരിഖ് ആലുവയില്‍ എത്തിയിരുന്നതായി സ്ഥിരീകരിച്ചതോടെയാണ് കേരള പോലീസും കേസില്‍ പരിശോധന നടത്തുന്നത്. സംസ്ഥാന തീവ്രവാദവിരുദ്ധ സ്‌ക്വാഡ് ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായി മംഗളൂരുവിലെത്തി.
അതിനിടെ, മംഗളൂരു സ്‌ഫോടനക്കേസില്‍ കര്‍ണാടക പോലീസിന്റെ അന്വേഷണം കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ചു. പ്രതിയായ മുഹമ്മദ് ഷാരിഖ് ഇരുസംസ്ഥാനങ്ങളിലും എത്തിയിരുന്നതായി വ്യക്തമായതോടെയാണ് അന്വേഷണം വ്യാപിപ്പിച്ചത്. കേസില്‍ തീവ്രവാദബന്ധം സ്ഥിരീകരിച്ചതോടെ അന്വേഷണം എന്‍.ഐ.എ. ഏറ്റെടുത്തേക്കുമെന്നും സൂചനയുണ്ട്.
ബോംബ് നിര്‍മാണത്തിനാവശ്യമായ ചില സാമഗ്രികള്‍ ഓണ്‍ലൈന്‍ വഴിയാണ് ഷാരിഖ് വാങ്ങിയതെന്ന് കര്‍ണാടക പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ആലുവയിലെ വിലാസത്തിലാണ് ഈ സാമഗ്രികള്‍ എത്തിയിരുന്നതെന്നും കണ്ടെത്തി. ഇതോടെയാണ് കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചത്. മാത്രമല്ല, കോയമ്പത്തൂരില്‍ കാറില്‍ സ്‌ഫോടനമുണ്ടായതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഇയാള്‍ കോയമ്പത്തൂരില്‍ പോയിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
കോയമ്പത്തൂരില്‍നിന്ന് മധുര, നാഗര്‍കോവില്‍ വഴിയാണ് ഷാരിഖ് ആലുവയിലെത്തിയത്. ആലുവയിലെ ഒരു ഹോട്ടലിലാണ് ഇയാള്‍ താമസിച്ചിരുന്നതെന്നാണ് സൂചന. ഇതുസംബന്ധിച്ചെല്ലാം വിശദമായ അന്വേഷണം നടന്നുവരികയാണ്.