25/04/2024
#Uncategorized

‘ആരായാലും സമാന്തര, വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കില്ല’; തരൂരിന് സതീശന്റെ മുന്നറിയിപ്പ്

‘ആരായാലും സമാന്തര, വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കില്ല’; തരൂരിന് സതീശന്റെ മുന്നറിയിപ്പ്

‘പാര്‍ട്ടിക്ക് എതിരായ പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസിലെ ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ ഗൗരവമായി കൈകാര്യം ചെയ്യാനാണ് പാര്‍ട്ടി തീരുമാനം’

തിരുവനന്തപുരം: കോണ്‍ഗ്രസ് എംപി ശശി തരൂരിന് താക്കീതുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആരായാലും വിഭാഗീയ, സമാന്തര പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്ന് സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ കോണ്‍ഗ്രസ് നേതാക്കള്‍ക്കും അവരവരുടേതായ പ്രാധാന്യമുണ്ട്. അത് കവര്‍ന്നെടുക്കാന്‍ ആരും ശ്രമിക്കില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. തകര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസും യുഡിഎഫും ഉയര്‍ന്ന് വരുമ്പോള്‍ തകര്‍ക്കാന്‍ പല കോണുകളില്‍ നിന്നും അജണ്ടകളുണ്ടെന്ന് ആരോപിച്ച സതീശന്‍ അതിനെ നേരിടുമെന്നും പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താന്‍ ആര് ശ്രമിച്ചാലും അത് സമ്മതിക്കില്ല. മാധ്യമങ്ങള്‍ ഊതിവീര്‍പ്പിച്ച ബലൂണുകളല്ല ഞങ്ങള്‍ ആരും. അങ്ങനെ പൊട്ടുന്നവരല്ല. ഇല്ലാത്ത വാര്‍ത്തകള്‍ ശൂന്യതയില്‍ നിന്ന് സൃഷ്ടിച്ച് മാധ്യമങ്ങള്‍ കോണ്‍ഗ്രസിനെ അവഹേളിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

‘എല്ലാ നേതാക്കന്മാരെയും ഉള്‍പ്പെടുത്തി എല്ലാവരും ഒരു ടീമായാണ് ഇപ്പോള്‍ സംസ്ഥാന കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. എല്ലാ നേതാക്കന്മാര്‍ക്കും കേരളത്തില്‍ പ്രാധാന്യമുണ്ട്. അത് ഞങ്ങളാരും കവര്‍ന്നെടുക്കില്ല. അങ്ങനെ പറ്റില്ല, കാരണം ഇതൊരു കളക്ടീവ് ലീഡര്‍ഷിപ്പാണ്. പക്ഷെ ഒരു തരത്തിലും വിഭാഗീയ പ്രവര്‍ത്തനമോ സമാന്തര പ്രവര്‍ത്തനമോ നടത്താന്‍ അനുവദിക്കില്ല. അത് ആരായാലും. ഇനിയൊരു സമാന്തര പ്രവര്‍ത്തനത്തിനോ വിഭാഗീയ പ്രവര്‍ത്തനത്തിനോ ഉള്ള ആരോഗ്യം സംസ്ഥാനത്തെ കോണ്‍ഗ്രസിനില്ല.

രണ്ടാമത്തെ പരാജയത്തില്‍ വീണുപോയ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് കഠിനാധ്വാനം ചെയ്ത് കഷ്ടപ്പെട്ട് കൈപിടിച്ചുയര്‍ത്തുകയാണ്. ആ സമയത്ത് ആരായാലും ഇനിയൊരു സമാന്തര പ്രവര്‍ത്തനവും വിഭാഗീയ പ്രവര്‍ത്തനവും അനുവദിക്കില്ല. അതാണ് കെപിസിസി പ്രസിഡന്റും പറഞ്ഞത്. കെ സുധാകരന്‍ സംഘടനാ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഞങ്ങള്‍ എല്ലാവരുമായി ആലോചിച്ചാണ്. പാര്‍ട്ടിക്ക് എതിരായ പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസിലെ ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ ഗൗരവമായി കൈകാര്യം ചെയ്യാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. ഞങ്ങള്‍ സിപിഐഎമ്മിനെ പോലെ എല്ലാവരെയും പുറത്താക്കുന്ന പാര്‍ട്ടിയല്ല. എല്ലാവരോടും പറയും സംസാരിക്കും അവര്‍ തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെങ്കില്‍ പിന്മാറാനുള്ള അവസരം നല്‍കും. എന്നിട്ടും അതുമായി മുന്നോട്ട് പോയാല്‍ വെച്ചുപൊറുപ്പിക്കില്ല’, വി ഡി സതീശന്‍ പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *