29/03/2024
#Uncategorized

നായയ്ക്ക് തീറ്റ കൊടുക്കാന്‍ വൈകിയെന്നാരോപിച്ച് യുവാവിനെ തല്ലിക്കൊന്നെന്ന് കേസ്; 27 കാരന്‍ അറസ്റ്റില്‍

നായയ്ക്ക് തീറ്റ കൊടുക്കാന്‍ വൈകിയെന്നാരോപിച്ച് യുവാവിനെ തല്ലിക്കൊന്നെന്ന് കേസ്; 27 കാരന്‍ അറസ്റ്റില്‍

പാലക്കാട്: പട്ടാമ്പിയില്‍ നായയ്ക്ക് തീറ്റ കൊടുക്കാന്‍ വൈകിയെന്നാരോപിച്ച് യുവാവിനെ ബെല്‍റ്റ് കൊണ്ടും മരക്കഷ്ണം കൊണ്ടും ക്രൂരമായി തല്ലിക്കൊന്നെന്ന കേസില്‍ കസ്റ്റഡിയിലെടുത്ത ബന്ധു അറസ്റ്റില്‍. മണ്ണേങ്ങോട് അത്താണിയില്‍ വാടകവീട്ടില്‍ താമസിക്കുന്ന, മുളയന്‍കാവ് പെരുമ്പ്രത്തൊടി അബ്ദുസലാമിന്റെയും ആഈശയുടെയും മകന്‍ ഹര്‍ശാദി(21)ന്റെ മരണത്തില്‍ മുളയന്‍കാവ് പാലപ്പുഴ ഹകീമിനെയാണ് (27) പൊലീസ് അറസ്റ്റ് ചെയ്തത്.
കേസിനാസ്പദമായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ശരീരം മുഴുവന്‍ അടിയേറ്റതിന്റെ നിരവധി പാടുകളും മുറിവുകളുമായി ഹര്‍ശാദിനെ കെട്ടിടത്തില്‍നിന്ന് വീണെന്ന് പറഞ്ഞു ഹകീം തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. സംശയം തോന്നിയ ആശുപത്രി അധികൃതരുടെയും പൊലീസിന്റെയും ഇടപെടലിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. ഹകീമിന്റെ അമ്മായിയുടെ മകനാണ് കൊല്ലപ്പെട്ട ഹര്‍ശാദ്.
മൊബൈല്‍ കംപനിയുടെ കേബിള്‍ പ്രവൃത്തി ചെയ്യുന്ന ഇരുവരും മണ്ണേങ്ങോട് അത്താണിയിലെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. പല കാര്യങ്ങള്‍ക്കും ഹര്‍ശാദിന് ഹകിമില്‍നിന്ന് ക്രൂര മര്‍ദനമേറ്റിരുന്നു. ഹകിം വളര്‍ത്തുന്ന നായയ്ക്ക് തീറ്റ കൊടുക്കാന്‍ വൈകിയതിന്റെ പേരിലാണ് വ്യാഴാഴ്ച രാത്രി മര്‍ദനം തുടങ്ങിയത്. നായയുടെ കഴുത്തിലെ ബെല്‍റ്റ് കൊണ്ടും പട്ടിക കൊണ്ടും പുറത്തു ക്രൂരമായി തല്ലി. വീണ ഹര്‍ശാദിനെ നിലത്തിട്ടും ചവിട്ടിയതോടെ വാരിയെല്ലുകള്‍ തകര്‍ന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് നിഗമനം.

Leave a comment

Your email address will not be published. Required fields are marked *