സ്‌കൂൾ ഉച്ചഭക്ഷണത്തിൽ ചിക്കനും പഴവർഗങ്ങളും ഉൾപ്പെടുത്താനൊരുങ്ങി ബംഗാൾ സർക്കാർ; ലക്ഷ്യം പഞ്ചായത്ത് തെരഞ്ഞെടുപ്പ്
സ്‌കൂൾ ഉച്ചഭക്ഷണത്തിൽ ചിക്കനും പഴവർഗങ്ങളും ഉൾപ്പെടുത്താനൊരുങ്ങി ബംഗാൾ സർക്കാർ; ലക്ഷ്യം പഞ്ചായത്ത് തെരഞ്ഞെടുപ്പ്
അധിക പോഷകാഹാര പദ്ധതിക്കായി 371 കോടി രൂപയും അനുവദിച്ചിട്ടുണ്ട്
കൊല്‍ക്കത്ത: സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍ ചിക്കനും പഴവര്‍ഗങ്ങളും ഉള്‍പ്പെടുത്താനൊരുങ്ങി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. ജനുവരി മുതല്‍ നാല് മാസത്തേക്കാണ് ഉച്ചഭക്ഷണത്തില്‍ ചിക്കനും പഴവര്‍ഗങ്ങളും ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഈ വര്‍ഷം നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നോടിയായാണ് ഈ തീരുമാനം. അധിക പോഷകാഹാര പദ്ധതിക്കായി 371 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
അരി, ഉരുളക്കിഴങ്ങ്, സോയാബീന്‍, മുട്ട തുടങ്ങിയ നിലവിലെ ഉച്ചഭക്ഷണ മെനുവിന് പുറമെയാണ് പോഷകാഹാരത്തിനായി ആഴ്ച്ചയിലൊരിക്കല്‍ ചിക്കന്‍, സീസണല്‍ പഴങ്ങള്‍ എന്നിവ നല്‍കുമെന്ന് അറിയിപ്പില്‍ പറയുന്നത്. ഓരോ വിദ്യാര്‍ത്ഥിക്കും അധിക പോഷകാഹാരത്തിനായി ആഴ്ച്ചയിലൊരിക്കല്‍ 20 രൂപ ചെലവഴിക്കും. ജനുവരി 3ലെ വിജ്ഞാപനം അനുസരിച്ച് ഇത് 16 ആഴ്ച്ചത്തേക്ക് തുടരും.
സംസ്ഥാന എയ്ഡഡ് സ്‌കൂളിലെ 1.16 കോടിയിലധികം വിദ്യാര്‍ത്ഥികള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. ഇതിനായി സംസ്ഥാനവും കേന്ദ്രവും 60:40 അനുപാതത്തിലാണ് ചെലവ് വഹിക്കുന്നത്. അതേസമയം തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്‌കൂള്‍ കുട്ടികള്‍ക്ക് ചിക്കന്‍ വിളമ്പാനുള്ള തീരുമാനത്തെ ബിജെപി പരിഹസിച്ചു. വോട്ട് മാത്രമാണ് തീരുമാനത്തിന് പിന്നിലെന്ന് ബിജെപി നേതാവ് രാഹുല്‍ സിന്‍ഹ വിമര്‍ശിച്ചു.