സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് വിദ്യാർഥികളിൽ നിന്ന് ബോണ്ട് വാങ്ങാനാകില്ല: സുപ്രീം കോടതി
സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് വിദ്യാർഥികളിൽ നിന്ന് ബോണ്ട് വാങ്ങാനാകില്ല: സുപ്രീം കോടതി
സർക്കാരിന് മാത്രമേ വിദ്യാർഥികളിൽ നിന്ന് ബോണ്ട് വാങ്ങാൻ അനുമതി ഉള്ളു എന്നും കോടതി
ന്യൂഡൽഹി | സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് വിദ്യാർഥികളിൽ നിന്ന് ബോണ്ട് വാങ്ങാനാകില്ലെന്ന് സുപ്രീം കോടതി. സർക്കാരിന് മാത്രമേ വിദ്യാർഥികളിൽ നിന്ന് ബോണ്ട് വാങ്ങാൻ അനുമതി ഉള്ളു എന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സ്വകാര്യ മെഡിക്കൽ കോളേജുകൾ ബോണ്ട് വാങ്ങുന്നത് ഞെട്ടൽ ഉളവാക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.
മെഡിക്കൽ പഠനം പൂർത്തിയായതിന് ശേഷം ഒരു വർഷം തങ്ങളുടെ കോളേജിൽ പഠിക്കുകയോ അല്ലെങ്കിൽ അഞ്ച് ലക്ഷം രൂപ നൽകുകയോ ചെയ്യണമെന്ന് സ്വകാര്യ മെഡിക്കൽ കോളേജ് ബോണ്ട് വാങ്ങിയതിന് എതിരെ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്. സർവീസിൽ ഉള്ളവർ പഠനം നടത്തുമ്പോൾ സർക്കാറിന് ബോണ്ട് വാങ്ങാം. മറ്റ് ആർക്കും അതിന് അധികാരം ഇല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
പഠനം പൂർത്തിയാക്കി മൂന്ന് വർഷം കഴിഞ്ഞാണ് വിദ്യാർഥി കോടതിയെ സമീപിച്ചത്. പണം തിരികെ നൽകാൻ വൈകിയാൽ എട്ട് ശതമാനം പലിശ കൂടി ഈടാക്കാൻ വ്യവസ്ഥ ചെയ്യുന്നതായിരുന്നു ബോണ്ട്.