ഔദ്യോഗികമായി ഇനി 'കേരളം': പേരുമാറ്റ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

Aug 18, 2026 - 14:59
Aug 18, 2026 - 14:59
ഔദ്യോഗികമായി ഇനി 'കേരളം': പേരുമാറ്റ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

ന്യൂഡൽഹി: സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം 'കേരളം' എന്ന് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി. രാഷ്ട്രപതിയുടെ ഒപ്പുവെക്കലോടെ ബിൽ നിയമമായി മാറിയതോടെ ഇനി ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്ന് അറിയപ്പെടും. പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ബില്ലാണ് രാഷ്ട്രപതിയുടെ അനുമതിക്കായി സമർപ്പിച്ചിരുന്നത്. ലോക്‌സഭ ഓഗസ്റ്റ് 11-നും രാജ്യസഭ തൊട്ടടുത്ത ദിവസവും ബിൽ ഐക്യകണ്ഠേന പാസാക്കിയിരുന്നു.

മലയാളത്തിൽ 'കേരളം' എന്ന് വിളിക്കുമ്പോഴും ഭരണഘടനയുടെ ഒന്നാം പട്ടികയിൽ ഇംഗ്ലീഷിൽ 'Kerala' എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് മാറ്റി 'Keralam' എന്നാക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ 2024 ജൂണിലാണ് ഏകകണ്ഠമായി പ്രമേയം പാസാക്കി കേന്ദ്രത്തിന് അയച്ചത്.  നിയമസഭയുടെ അഭ്യർത്ഥന പരിഗണിച്ച് കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നൽകുകയും, ഭരണഘടനയുടെ അനുഛേദം 3 അനുസരിച്ച് രാഷ്ട്രപതി ഇത് സംസ്ഥാന നിയമസഭയുടെ അഭിപ്രായത്തിനായി തിരിച്ചയക്കുകയും ചെയ്തിരുന്നു. നിയമസഭ വീണ്ടും അംഗീകാരം നൽകിയതോടെയാണ് പാർലമെന്റിൽ ബിൽ അവതരിപ്പിച്ച് പാസാക്കിയത്.  രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതോടെ ഭരണഘടനയുടെ ഒന്നാം പട്ടികയിൽ 'Kerala' എന്നതിന് പകരം 'Keralam' എന്ന് ഭേദഗതി വരുത്തി ഉടൻ തന്നെ കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0