ഇറാനിൽ യുഎസ് വ്യോമാക്രമണം അഞ്ചാം ദിവസവും ശക്തം; മരണസംഖ്യ 35 കടന്നു
ടെഹ്റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിനെ കേന്ദ്രീകരിച്ച് ഇറാനിലെ പ്രധാന നഗരങ്ങൾക്കും തുറമുഖങ്ങൾക്കും നേരെ അമേരിക്ക നടത്തുന്ന വ്യോമാക്രമണം അഞ്ചാം ദിവസവും ശക്തമായി തുടരുന്നു. തുടർച്ചയായ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 35 കവിഞ്ഞതായി ഇറാന്റെ ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആക്രമണങ്ങളിൽ മുന്നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
തുറമുഖ നഗരങ്ങളെയും ദ്വീപുകളെയും ലക്ഷ്യമിട്ടായിരുന്നു ആദ്യഘട്ട ആക്രമണമെങ്കിലും, ഇപ്പോൾ ജനവാസ കേന്ദ്രങ്ങളിലേക്കും മിസൈൽ വർഷം ഉണ്ടായതാണ് മരണസംഖ്യ ഉയരാൻ കാരണമെന്ന് ഇറാൻ കുറ്റപ്പെടുത്തി. ഇറാൻ വഴങ്ങിയില്ലെങ്കിൽ വരും ദിവസങ്ങളിൽ രാജ്യത്തിന്റെ ഉൾഭാഗങ്ങളിലെ ഊർജ്ജ പ്ലാന്റുകളും പ്രധാന പാലങ്ങളും ഉൾപ്പെടെ തകർക്കുമെന്നും സൈനിക നടപടികൾ വിപുലീകരിക്കുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അമേരിക്കൻ നീക്കത്തിന് ശക്തമായ പ്രത്യാക്രമണത്തിലൂടെയാണ് ഇറാൻ മറുപടി നൽകുന്നത്. ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) വ്യാപകമായി മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി. കുവൈത്ത്, ബഹ്‌റൈൻ എന്നിവിടങ്ങളിലെ യു.എസ് താവളങ്ങൾക്ക് നേരെയാണ് പ്രധാനമായും ഇറാന്റെ പ്രത്യാക്രമണം ഉണ്ടായത്. ടെഹ്റാന് സമീപം അമേരിക്കയുടെ അത്യാധുനിക 'എംക്യു-9' ഡ്രോൺ വെടിവെച്ചിട്ടതായും ഇറാൻ സൈന്യം അവകാശപ്പെട്ടു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0