ചുണ്ടിൽ തേക്കുന്നത് മരണഛായം: മുഹിമ്മാത്ത് സ്കൂൾ ഇനി 'ലിപ്സ്റ്റിക്ക് ഫ്രീ ക്യാമ്പസ്'
പുത്തിഗെ: വിദ്യാർത്ഥികളുടെ ആരോഗ്യ സുരക്ഷ മുൻനിർത്തി വേറിട്ടൊരു മാതൃകയുമായി മുഹിമ്മാത്ത് ഹയർ സെക്കണ്ടറി സ്കൂൾ. ലിപ്സ്റ്റിക്കുകളുടെ അമിതവും അശാസ്ത്രീയവുമായ ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്ന കണ്ടെത്തലിനെ തുടർന്ന് ക്യാമ്പസിനെ പൂർണ്ണമായും 'ലിപ്സ്റ്റിക്ക് ഫ്രീ ക്യാമ്പസ്' ആയി പ്രഖ്യാപിച്ചു. ‘ചുണ്ടിൽ തേക്കുന്നത് മരണഛായം‘ എന്ന പ്രമേയവുമായാണ് വിദ്യാലയം ഈ ക്യാമ്പയിന് തുടക്കം കുറിച്ചിരിക്കുന്നത്. ലിപ്സ്റ്റിക്കുകളിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ മാരകമായ രോഗങ്ങൾക്കും ആന്തരിക അവയവങ്ങളുടെ പ്രവർത്തന വൈകല്യങ്ങൾക്കും കാരണമാകുന്നുണ്ടെന്ന് വിവിധ പഠനങ്ങളും ശിശുക്ഷേമ സമിതിയുടെ റിപ്പോർട്ടുകളും ചൂണ്ടിക്കാണിക്കുന്നു. കുട്ടികളുടെ ആരോഗ്യത്തിനും ജീവനും തന്നെ ഇവ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത് എന്ന തിരിച്ചറിവിലാണ് സ്കൂൾ അധികൃതർ ഇത്തരമൊരു സുപ്രധാന തീരുമാനത്തിലേക്ക് എത്തിയത്.
സ്കൂൾ ക്യാമ്പസ്സിൽ നടന്ന ചടങ്ങിൽ പ്രമുഖ സയ്യിദ് ഹുസൈൻ അഹ്ദൽ തങ്ങൾ, ഉമർ സഖാഫി കർന്നൂർ, അഷ്റഫ് സഖാഫി ഉളുവാർ, ഉമർ സഖാഫി കോളിയൂർ, ഉമറുൽ ഫാറൂഖ്, എ.എസ്, രൂപേഷ് എം.ടി, അഹമ്മദ് സാദിഖ്. പി, സുമിത്ത് കുമാർ, രതീഷ് പി.വി, വിപിൻ കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. വിദ്യാർത്ഥികൾക്കിടയിൽ ആരോഗ്യകരമായ ജീവിതശൈലി വളർത്തിയെടുക്കാനും കൃത്രിമ സൗന്ദര്യവർദ്ധക വസ്തുക്കളുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകാനുമാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
What's Your Reaction?
Like
2
Dislike
0
Love
1
Funny
0
Angry
0
Sad
0
Wow
0