നിമിഷപ്രിയ മോചനം: യെമനില്‍ പോകാനുള്ള ആക്ഷന്‍ കൗണ്‍സിലിന്റെ അനുമതി വിദേശ കാര്യമന്ത്രാലയം നിഷേധിച്ചു

Aug 2, 2025 - 16:56
നിമിഷപ്രിയ മോചനം: യെമനില്‍ പോകാനുള്ള ആക്ഷന്‍ കൗണ്‍സിലിന്റെ അനുമതി വിദേശ കാര്യമന്ത്രാലയം നിഷേധിച്ചു

ന്യൂ ഡല്‍ഹി: യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന് യെമനില്‍ പോകാനുള്ള അനുമതി വിദേശ കാര്യമന്ത്രാലയം നിഷേധിച്ചു. സനയിലെ സുരക്ഷാ സാഹചര്യം ദുര്‍ബലമാണെന്നും, പ്രതിനിധി സംഘത്തിന്റെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും വിദേശ കാര്യമന്ത്രാലയം അറിയിച്ചു. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് തുടര്‍ ചര്‍ച്ചകള്‍ക്കായി പ്രതിനിധികളെ യെമനിലേക്ക് അയയ്ക്കാന്‍ അനുമതിവേണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതനുസരിച്ച് ആക്ഷന്‍ കൗണ്‍സിലിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന മൂന്ന് പേര്‍, ചര്‍ച്ചയ്ക്ക് മേല്‍നോട്ടം വഹിക്കുന്ന മര്‍ക്കസില്‍ നിന്നുള്ള രണ്ട് പ്രതിനിധികള്‍ എന്നിങ്ങനെ അഞ്ച് പേര്‍ക്ക് അനുമതി വേണമെന്നും സംഘത്തില്‍ നയതന്ത്ര പ്രതിനിധികളായ രണ്ട് പേരെകൂടി ഉള്‍പ്പെടുത്താവുന്നതാണെന്നുമായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ മുന്നോട്ട് വച്ചത്. ഇതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ സമീപിക്കാനുള്ള നിര്‍ദേശമാണ് സുപ്രീംകോടതി ആക്ഷന്‍ കൗണ്‍സിലിന് നല്‍കിയത്. ഇതുപ്രകാരം വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടിയപ്പോഴാണ് നിഷേധിക്കപ്പെട്ടത്.

അതേ സമയം, മുമ്പ് നിമിഷയുടെ അമ്മയ്ക്ക് പോകാന്‍ അനുമതി ലഭിച്ചത് തുടര്‍ച്ചയായി നിയമ പോരാട്ടം നടത്തിയതിനുശേഷമാണെന്ന് അഡ്വ സുഭാഷ് ചന്ദ്രന്‍ പറഞ്ഞു. സുരക്ഷ ചൂണ്ടിക്കാട്ടിയാണ് അന്ന് അനുമതി നിഷേധിച്ചത്. പക്ഷേ, നിമിഷ പ്രിയയുടെ അമ്മയ്ക്ക് ഇതുവരെ യാതൊരു സുരക്ഷാപ്രശ്നം ഉണ്ടായിട്ടില്ല. ആയിരത്തിലധികം ഇന്ത്യക്കാര്‍ യെമനില്‍ ജീവിക്കുന്നുണ്ട്. കേസ് പരിഗണിക്കുന്ന സമയത്ത് ഇക്കാര്യം ചൂണ്ടിക്കാണിക്കും. സര്‍ക്കാര്‍ നിഷേധിച്ചിട്ടും നേരത്തെ കോടതിയുടെ അനുമതിയോടെയാണ് അമ്മയ്ക്ക് പോകാന്‍ കഴിഞ്ഞത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0