ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള നിയമവിരുദ്ധ-ആള്‍ക്കൂട്ട അതിക്രമങ്ങള്‍ രാജ്യത്തിന്റെ പാരമ്പര്യത്തെയും ഐക്യത്തെയും കളങ്കപ്പെടുത്തുന്നത്: കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍

Jul 30, 2025 - 16:08
Jul 30, 2025 - 16:14
ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള നിയമവിരുദ്ധ-ആള്‍ക്കൂട്ട അതിക്രമങ്ങള്‍ രാജ്യത്തിന്റെ പാരമ്പര്യത്തെയും ഐക്യത്തെയും കളങ്കപ്പെടുത്തുന്നത്: കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍

കോഴിക്കോട്: ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള നിയമവിരുദ്ധ-ആള്‍ക്കൂട്ട അതിക്രമങ്ങള്‍ രാജ്യത്തിന്റെ പാരമ്പര്യത്തെയും ഐക്യത്തെയും കളങ്കപ്പെടുത്തുന്നതാണെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. രാജ്യത്തെ ബഹുസ്വരതയും മതേതരത്വവും സഹവര്‍ത്തിത്വവും കളങ്കപ്പെടുത്തുന്ന വാര്‍ത്തകള്‍ വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേട്ടുകൊണ്ടിരിക്കുന്നു എന്നത് അസ്വസ്ഥപ്പെടുത്തുന്ന കാര്യമാണ്. ഛത്തീസ്ഗഢില്‍ ട്രെയിന്‍ യാത്രക്കിടെ മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നിവയാരോപിച്ച് മലയാളി കന്യാസ്ത്രീകള്‍ ആള്‍കൂട്ട വിചാരണക്കും അക്രമത്തിനും ഇരയായ സംഭവം ഇക്കൂട്ടത്തില്‍ ഏറ്റവും ഒടുവിലെ സംഭവമാണ്.

ഭരണപരമായ സൗകര്യമെന്നതിലുപരി സംസ്ഥാന അതിര്‍ത്തികള്‍ പഠനത്തിനും ജോലിക്കും യാത്രക്കും തടസ്സമാവുന്ന സാഹചര്യം രൂപപ്പെട്ടുകൂടാ. ഉത്തരേന്ത്യയില്‍ നിന്ന് കേരളത്തിലെ യതീംഖാനകളിലേക്ക് പഠിക്കാന്‍ വന്ന പാവപെട്ട വിദ്യാര്‍ഥികളെ മനുഷ്യക്കടത്തിന്റെ പേരില്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയും പഠനം നിഷേധിക്കുകയും ചെയ്ത സംഭവം ഈ വേളയില്‍ ഓര്‍ക്കുന്നു.

ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന നിയമവിരുദ്ധ-ആള്‍ക്കൂട്ട അതിക്രമങ്ങള്‍ നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യത്തെയും ഐക്യത്തെയും സാഹോദര്യത്തെയുമാണ് കളങ്കപ്പെടുത്തുന്നത്. ആഗോള തലത്തില്‍ ഇന്ത്യക്കുള്ള യശസ്സ് അപകീര്‍ത്തിപ്പെടുത്താന്‍ ഇത്തരം സംഭവങ്ങള്‍ കാരണമായേക്കും. അതിലുപരി ജീവിക്കാനും മത സ്വാതന്ത്രത്തിനും താമസിക്കാനും സഞ്ചരിക്കാനും ജനാധിപത്യ മതേതരത്വ രാജ്യത്തെ ഭരണഘടന അനുവദിക്കുന്ന മൗലിക അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണ് ഈ സംഭവങ്ങളെല്ലാം.

ബീഹാറില്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ പേരില്‍ ഒരുവിഭാഗം ജനതയുടെ പൗരത്വം തന്നെ സംശയത്തിലാക്കുന്ന സാഹചര്യവും അസമിലെ സാധാരണക്കാരെ പുറം തള്ളാനുള്ള നീക്കങ്ങളും രാജ്യത്തിന്റെ ജനാധിപത്യ-മതേതര സ്വഭാവത്തെയാണ് അപകടപ്പെടുത്തുന്നത്. ന്യൂനപക്ഷങ്ങളെ നിയമസാധുതയില്ലാതെ കുടിയൊഴിപ്പിക്കുന്നതും കയ്യേറ്റം ചെയ്യുന്നതും ഒരിക്കലും നീതീകരിക്കാനാവില്ല. സമൂഹത്തില്‍ വിദ്വേഷവും വെറുപ്പും പരത്തി, ഭരണഘടന അനുവദിച്ചു നല്‍കുന്ന ന്യൂനപക്ഷാവകാശങ്ങളും മൗലികാവകാശങ്ങളും ലംഘിക്കുന്നവര്‍ക്കെതിരെ പൗര സമൂഹവും ഭരണകൂടവും നീതിന്യായ വ്യവസ്ഥിതിയും ഒന്നിച്ചു രംഗത്തു വരേണ്ടതുണ്ട്. രാജ്യത്തിന്റെ വൈവിധ്യവും അഖണ്ഡതയും സംരക്ഷിക്കുന്നതില്‍ ജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ജാഗ്രത പുലര്‍ത്തണം. ഫേസ്ബൂക്കിലൂടെ അദ്ദേഹം കുറിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0