മംഗലാപുരം ലാത്തിച്ചാർജ്ജ് കേസ്; 101 പേർക്കും കോടതിയിൽ നിന്ന് പൂർണ്ണ മോചനം
മംഗലാപുരം: മംഗലാപുരം കമ്മീഷണർ ഓഫീസിന് മുന്നിൽ നടന്ന ലാത്തിച്ചാർജ്ജുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചു. 2017 ഏപ്രിൽ 4-ന് നടന്ന സംഭവവുമായി ബന്ധപ്പെട്ട കേസിൽ ഉൾപ്പെട്ട 101 പ്രതികളെയും കോടതി പൂർണ്ണമായും വെറുതെ വിട്ടു. ജില്ലയിൽ നടന്ന ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് അഹമ്മദ് ഖുറൈശി എന്ന യുവാവിനെ പോലീസ് നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചതായി ആരോപണമുയർന്നിരുന്നു. ഇതിൽ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ പ്രവർത്തകർ പോലീസ് കമ്മീഷണർ ഓഫീസ് ഉപരോധിക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്. ഈ സമയത്ത് കല്ലേറ് നടന്നുവെന്നാരോപിച്ച് മംഗളൂരു സൗത്ത് പോലീസ് സ്റ്റേഷനിൽ മൂന്ന് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്യുകയും 101 പേർക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. ഇതിൽ രണ്ട് കേസുകൾ ജെ.എം.എഫ്.സി കോടതിയിലും മറ്റൊരു കേസ് ജില്ലാ സെഷൻസ് കോടതിയിലുമാണ് വിചാരണ നടന്നത്. പ്രതികൾക്കെതിരെയുള്ള ആരോപണങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു. ഒൻപത് വർഷം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിൽ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി. ഇത് നീതിയുടെ വിജയമാണെന്ന് പ്രതിഭാഗം അഭിഭാഷകർ പ്രതികരിച്ചു. മംഗളൂരുവിലെ 'ലെക്സ് ജൂറിസ്' അഭിഭാഷകരായ ആസിഫ് ബൈക്കാടി, മുഫീദ റഹ്മാൻ, ഇർഷാദ് ഹിമമി സഖാഫി മൊണ്ടപ്പദവ്, അയാസ് ചാർമാടി, മുഹമ്മദ് ആദിൽ, നിഷാൻ എം.കെ, റുബീന, അൻസീന എന്നിവരാണ് പ്രതികൾക്കായി കോടതിയിൽ ഹാജരായത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0