അവഗണനയുടെ ഇരുട്ടിനെതിരെ പന്തം കൊളുത്തി പ്രതിഷേധം; കടവത്ത്-കോട്ടക്കുന്ന് റോഡിനായി കോട്ടക്കുന്ന് നിവാസികൾ സമരമുഖത്ത്
മൊഗ്രാൽ പുത്തൂർ: വർഷങ്ങളായി തകർന്നുതരിപ്പണമായി കിടക്കുന്ന കടവത്ത്-കോട്ടക്കുന്ന് റോഡിനോടുള്ള അധികൃതരുടെ കടുത്ത അവഗണനയ്ക്കെതിരെ കോട്ടക്കുന്ന് നിവാസികൾ പ്രക്ഷോഭത്തിലേക്ക്. ദുരിതയാത്രയ്ക്ക് അറുതി വരുത്താൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി വേണമെന്നാവശ്യപ്പെട്ട് രൂപീകരിച്ച ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പന്തം കൊളുത്തി പ്രകടനം നാടിന്റെ ജനരോഷമായി മാറി. ചൊവ്വാഴ്ച വൈകുന്നേരം നടന്ന പ്രതിഷേധ പരിപാടിയിൽ നാട്ടിലെ നൂറുകണക്കിനാളുകൾ അണിനിരന്നു. തകർന്ന റോഡിലൂടെ പന്തം കൊളുത്തി നടത്തിയ പ്രകടനം അധികൃതരുടെ അനാസ്ഥയ്ക്കെതിരെയുള്ള ശക്തമായ താക്കീതായി. റോഡ് പുനർനിർമ്മിക്കുന്നത് വരെ വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി പ്രഖ്യാപിച്ചു.
ആക്ഷൻ കമ്മിറ്റി ചെയർമാൻ ലത്തീഫ് കെ.എം, ജനറൽ കൺവീനർ അൻസാരി കോട്ടക്കുന്ന്, സമരസമിതി ഭാരവാഹികളായ സിറാജ് കെ.കെ, പ്രസാദ് മഠം, റൗഫ് മഠം, റഫീഖ് ഹാജി എം.ഐ, അബ്ദുറസാഖ് സഖാഫി, നസീർ കാസ്കോ, സുലൈമാൻ സുന്നംകുളം, അശോകൻ മഠം, മസൂദ്, അഫ്സൽ ആപ്പു, റിയാസ് കമ്മിറ്റി, ഹാരിസ് കെ.എ, സഈദ് സഅദി, യാസർ, ശ്രീധരൻ മഠം, അശോകൻ മഠം, സാദിക്ക് മാഹിൻ എം എ, കബീർ മഠം, അമീൻ, മാഹിൻ, നബു ഹുബ്ലി, മുഹമ്മദ് തങ്ങൾ, ശിഹാബ് മൊഗർ, സാഹിർ മൊഗർ, സിനാൻ ബള്ളൂർ, മുസ്തു മഠം തുടങ്ങിയവർ പ്രക്ഷോഭത്തിന് മുന്നണിപ്പോരാളികളായി അണിനിരന്നു.
ദുരിതം പേറി നാട്ടുകാർ
മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ പ്രധാന പാതയായ കടവത്ത്-കോട്ടക്കുന്ന് റോഡ് നിലവിൽ വലിയ കുഴികൾ രൂപപ്പെട്ട് കാൽനടയാത്ര പോലും അസാധ്യമായ നിലയിലാണ്. രോഗികളെ ആശുപത്രിയിൽ എത്തിക്കാനോ സ്കൂൾ കുട്ടികൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാനോ കഴിയാത്ത അവസ്ഥയാണ്. പലതവണ പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല സമരവുമായി തെരുവിലിറങ്ങാൻ നാട്ടുകാർ തീരുമാനിച്ചത്. റോഡ് പണി തുടങ്ങുന്നത് വരെ പ്രതിഷേധ പന്തലിൽ സമരം തുടരാനാണ് നാട്ടുകാരുടെ തീരുമാനം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0