വി കെ ഇബ്റാഹീം കുഞ്ഞിന്റെ മൃതദേഹം ഖബറടക്കി; അനുശോചനമറിയിച്ച് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ
കൊച്ചി: അർബുദബാധയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ അന്തരിച്ച മുൻമന്ത്രിയും മുസ്‌ലിംലീഗ് സംസ്ഥാന ഉപാധ്യക്ഷനുമായ വി കെ ഇബ്റാഹീം കുഞ്ഞിന്റെ മൃതദേഹം ഇന്ന് രാവിലെ ആലങ്ങാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. 73 വയസ്സായിരുന്നു. നിര്യാണത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ അനുശോചനമറിയിച്ചു. 'വ്യക്തിപരമായി അടുപ്പം കാത്തുസൂക്ഷിച്ചിരുന്ന സൗമ്യനായ രാഷ്ട്രീയ നേതാവായിരുന്നു വികെ ഇബ്‌റാഹീം കുഞ്ഞ് സാഹിബ്. എംഎൽഎ ആയിരുന്നപ്പോഴും മന്ത്രിയായിരുന്നപ്പോഴും മറ്റവസരങ്ങളിലും ഒട്ടനേകം തവണ ഞങ്ങൾ ഒരുമിച്ചു കാണുകയും സൗഹൃദം പുതുക്കുകയും ചെയ്തു. മുസ്‌ലിം ലീഗിന്റെ മധ്യകേരളത്തിലെ ജനകീയ മുഖമായ അദ്ദേഹം സുന്നി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും എറണാകുളത്തെ അടുത്ത സഹകാരിയായിരുന്നു. പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ അവിടെ വർഷങ്ങളായി സംഘടിപ്പിച്ചു വരുന്ന ഹുബ്ബുറസൂൽ വേദിയിയിൽ സ്ഥിര സാന്നിധ്യമായിരുന്നു. മർകസ് നോളേജ് സിറ്റിയെ കോഴിക്കോട് എയർപോർട്ടുമായി ബന്ധിപ്പിക്കുന്ന റോഡിന്റെ വികസനം വേഗത്തിലാക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തിയത് ഉൾപ്പെടെ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോൾ ഞങ്ങൾ ഉന്നയിച്ച ന്യായമായ ആവശ്യങ്ങൾ അദ്ദേഹം പരിഗണിച്ചു. രാഷ്ട്രീയ ജീവിതത്തിലെ തിരക്കുകൾക്കിടയും നിസ്കാരമുൾപ്പെടെയുള്ള ആരാധനകൾ മുടങ്ങാതിരിക്കാൻ ജാഗ്രത പുലർത്തി. രോഗബാധിതനായിരുന്നപ്പോൾ നേരിട്ടും അടുപ്പക്കാരുമായും സുഖാന്വേഷണങ്ങൾ നടത്തിയിരുന്നു. ഇബ്‌റാഹീം കുഞ്ഞിന്റെ പരലോക ജീവിതം സന്തോഷകരമാവട്ടെയെന്നും വിയോഗത്തിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങൾക്കും സ്നേഹജനങ്ങൾക്കും സമാധാനമുണ്ടാവട്ടെയെന്നും പ്രാർത്ഥിക്കുന്നുവെന്നും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഫേസ്ബുക്കിൽ കുറിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



