വീണ്ടും യുദ്ധഭീതി; ഇറാനിൽ സൈനിക ആക്രമണം നടത്തി അമേരിക്ക
ടെഹ്റാൻ: ഇറാനിൽ സൈനിക ആക്രമണം നടത്തി അമേരിക്ക. ഹോർമുസ് കടലിടുക്കിൽ വെച്ച് ചരക്കുകപ്പലിന് നേരെ ഉണ്ടായ ഇറാന്റെ ഡ്രോൺ ആക്രമണത്തിന് തിരിച്ചടിയായാണ് അക്രമണം നടത്തിയതെന്നാണ് അമേരിക്കയുടെ വിശദീകരണം. ഇറാനിയൻ മിസൈൽ, ഡ്രോൺ സംഭരണ കേന്ദ്രങ്ങളിലും തീരദേശ റഡാർ സ്ഥാനങ്ങളിലുമാണ് യുഎസ് സൈന്യം ആക്രമണം നടത്തിയത്. കഴിഞ്ഞയാഴ്ച ഒപ്പുവെച്ച താൽക്കാലിക വെടിനിർത്തൽ കരാർ ലംഘിച്ചതായി ഇരുകൂട്ടരും പരസ്പരം ആരോപിച്ചാണ് ആക്രമണം. കരാർ പ്രകാരം ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം നിയന്ത്രിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് ഇറാൻ റവല്യൂഷനറി ഗാർഡ് അവകാശപ്പെട്ടു. യുഎസ് പ്രകോപനം സൃഷ്ടിച്ച് കരാർ ലംഘിച്ചതായും അവർ ആരോപിച്ചു. ദക്ഷിണ ഇറാനിലെ സിരിക്കിലെ ഒരു പിയറിന് സമീപം പ്രൊജക്ടൈൽ പതിച്ചതായി ഇറാൻ അറിയിച്ചു. ഇതിന് മറുപടിയായി മേഖലയിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ നാവികസേന ആക്രമണം നടത്തിയെങ്കിലും നാശനഷ്ടങ്ങൾ വിശദീകരിച്ചിട്ടില്ല. സിരിക് തുറമുഖത്തിന് നാശനഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്നും പ്രവർത്തനം സാധാരണ നിലയിലാണെന്നും അധികൃതർ വ്യക്തമാക്കി. അമേരിക്ക വെടിനിർത്തൽ കരാർ പാലിച്ചതായും എന്നാൽ ആക്രമണത്തെ ആക്രമണം കൊണ്ട് നേരിടുമെന്നും യു.എസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് എക്സിൽ കുറിച്ചു. ഇറാൻ കരാർ ലംഘിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കുറ്റപ്പെടുത്തി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0