വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി: വാക്കുകൾക്ക് വീര്യം കുറയരുതെന്ന് സിറാജ് എഡിറ്റോറിയൽ
കോഴിക്കോട്: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള നീക്കത്തിനെതിരെ സിറാജ് ദിനപത്രം. മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് വീര്യം കുറയരുതെന്നും ഒരു വശത്ത് ഓപ്പറേഷന്‍ തൂഫാനും മറുവശത്ത് മദ്യവ്യാപനത്തിന് പഴുതൊരുക്കുന്ന നടപടിയുമാണ് സര്‍ക്കാരിന്റേതെന്ന് സിറാജ് ദിനപത്രം എഡിറ്റോറിയലിലൂടെ വിമര്‍ശിച്ചു. 'ഇതുവരെ കേരളത്തിലെ വിപണിയിലേക്ക് കടന്നുവന്നിട്ടില്ലാത്ത മദ്യഇനങ്ങളുടേയും കമ്പനികളുടേയും കുത്തൊഴുക്കിനാകും തീരുമാനം വഴിവെയ്ക്കുക. മദ്യത്തെ വീര്യം കുറഞ്ഞതെന്നും കൂടിയതെന്നും ശുദ്ധമെന്നും വ്യാജമെന്നും തരംതിരിക്കുന്നത് വിണ്ഡിത്തമാണ്. വീര്യം കുറഞ്ഞതെന്ന ലേബലൊട്ടിച്ച് കൂടുതല്‍ മദ്യം ഒഴുക്കുന്നത് പുതുതലമുറയോടും വരും തലമുറയോടുമുള്ള കൊടുക്രൂരതയായിരിക്കും. വാക്കാണ് വലുത്. കേവലം വരുമാനം ലക്ഷ്യമിട്ട് മുഖ്യമന്ത്രി വി ഡി സതീശന്‍ ഇത്തരമൊരു തീരുമാനം എടുക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചതല്ല. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ഇത്തരം നീക്കങ്ങളെ നിശിതമായി വിമര്‍ശിച്ചയാളാണ് വി ഡി സതീശന്‍. പ്രകടനപത്രികയോടും നിലപാടുകളോടും വി ഡി സതീശന്‍ നീതി പുലര്‍ത്തണമെന്നും എഡിറ്റോറിയല്‍ കുറ്റപ്പെടുത്തി.
യുഡിഎഫിന്റെ മദ്യനയം പ്രഖ്യാപിച്ചില്ലെന്നിരിക്കെ നയപരമായ പ്രാധാന്യമുള്ള നികുതി നിര്‍ദേശം എങ്ങനെയാണ് ബജറ്റിലേക്ക് കയറിവന്നത്? വലിയ അഴിമതിയിലേക്കുള്ള വാതിലാണ് തുറന്നിടുന്നത്. കാര്‍ഷിക വിളകളില്‍ നിന്നും ധാന്യങ്ങളില്‍ നിന്നും ചെറുകിട വ്യവസായങ്ങളിലൂടെ മദ്യം ഉല്‍പ്പാദിപ്പിക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. അതിനെ പൊതുസമൂഹം ശക്തമായി എതിര്‍ത്തതാണ്. എന്നാല്‍ കാര്‍ഷിക ഇളവുകളുടെ പേര് പറഞ്ഞ് വന്‍കിട സ്വകാര്യ മദ്യകമ്പനികളെ സഹായിക്കാനാണ് ലക്ഷ്യമിടുന്നത്. മുന്‍കാലങ്ങളില്‍ സംസ്ഥാനത്തെ പിടിച്ചുലച്ച ബാര്‍കോഴ അടക്കമുള്ള അഴിമതി ആരോപണങ്ങള്‍ ആരും മറക്കാനിടയില്ല. യുഡിഎഫ് വഴിവിട്ട നിലയിലേക്ക് നീങ്ങിയാല്‍ ജയിപ്പിച്ച ജനത തന്നെ തിരിഞ്ഞുനില്‍ക്കും. ഏത് വിമര്‍ശനം വന്നാലും മുന്‍ സര്‍ക്കാരിനെ പഴിച്ച് രക്ഷപ്പെടാമെന്നത് ശരിയായ സമീപനം അല്ല. മുഖ്യമന്ത്രി തിരുത്തുമെന്നുതന്നെയാണ് പ്രതീക്ഷയെന്നും എഡിറ്റോറിയല്‍ വിലയിരുത്തുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0