സ്ത്രീ സുരക്ഷാ പെന്‍ഷന്‍ പദ്ധതി തടഞ്ഞുവെക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: 35 മുതൽ 60 വയസ്സ് വരെയുള്ള സ്ത്രീകൾക്ക് എല്ലാ മാസവും 1000 രൂപ സാമ്പത്തിക സഹായമുറപ്പാക്കുന്ന സ്ത്രീ സുരക്ഷാ പെന്‍ഷന്‍ പദ്ധതി തടഞ്ഞുവെക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സംസ്ഥാനത്ത് 16 ലക്ഷത്തിലധികം വീട്ടമ്മമാർക്ക് ആശ്വാസം പകരുന്നതാണ് ഈ പദ്ധതി. ഏപ്രിൽ, മേയ് മാസങ്ങളിലെ സ്ത്രീ സുരക്ഷാ പെൻഷൻ ഫയലിൽ തീരുമാനമാക്കാതെ മുഖ്യമന്ത്രിയുടെ തന്നെ കീഴിലുള്ള ധനവകുപ്പ് പിടിച്ചുവെച്ചിരിക്കുകയാണ്. രണ്ട് മാസത്തെ പെൻഷൻ നൽകാത്തതിനു പുറമെ പദ്ധതിയിലേക്ക് പുതുതായി അപേക്ഷിച്ചവരുടെ കാര്യത്തിൽ തീരുമാനമെടുക്കാതെ വൈകിപ്പിക്കുകയും ചെയ്യുകയാണ്. സ്ത്രീപക്ഷ സർക്കാരെന്ന് ഊറ്റം കൊള്ളുന്നവരാണ് കേരളത്തിന്റെ അഭിമാന പദ്ധതിയെ തകർക്കാൻ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സ്ത്രീകൾ നിർവഹിക്കുന്ന വീട്ടുജോലിയുടെ മൂല്യം അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് എൽ ഡി എഫ് സർക്കാർ ഈ പദ്ധതി നടപ്പിലാക്കിയത്. 3,720 കോടി രൂപയാണ് ഇടത് സർക്കാർ തങ്ങളുടെ അവസാനത്തെ ബജറ്റിൽ ഇതിനായി നീക്കിവെച്ചത്. മാർച്ച് മാസം വരെ പെൻഷൻ നൽകുകയും ചെയ്തു. ഗൃഹജോലികളിൽ ഏർപ്പെട്ടിരിക്കുന്ന വീട്ടമ്മമാർ രാഷ്ട്രശില്പികളാണെന്ന ചരിത്രപരമായ നിരീക്ഷണം സുപ്രീം കോടതി അടുത്തതിടെയാണ് നടത്തിയത്. വീട്ടമ്മമാരുടെ അധ്വാനം രാജ്യത്തിന്റെ പുരോഗതിക്ക് അടിസ്ഥാനമാണെന്നും സുപ്രീം കോടതി വിധിച്ചിരുന്നു. എന്നാൽ 2025 ഒക്ടോബറിൽ തന്നെ എൽ ഡി എഫ് സർക്കാർ പാവപ്പെട്ട കുടുംബങ്ങളിലെ 35 മുതൽ 60 വയസ്സ് വരെയുള്ള സ്ത്രീകൾക്ക് എല്ലാ മാസവും 1000 രൂപ സാമ്പത്തിക സഹായമുറപ്പാക്കുന്ന സ്ത്രീ സുരക്ഷാ പദ്ധതി നടപ്പിലാക്കിയിരുന്നു. 31.34 ലക്ഷം പേരെയാണ് ഇതിൽ ഗുണഭോക്താക്കളായുള്ളതെന്നും പിണറായി വ്യക്തമാക്കി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0