ഇറാൻ പരമോന്നത നേതാവായി സയ്യിദ് മുജ്തബ ഹുസൈനി ഖാംനഈയെ തെരെഞ്ഞെടുത്തു
ടെഹ്റാൻ: ഇസ്റാഈൽ-യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല സയ്യിദ് അലി ഖാംനഈക്ക് പകരക്കാരനായി അദ്ദേഹത്തിൻ്റെ മകൻ ആയത്തുല്ല സയ്യിദ് മുജ്തബ ഹുസൈനി ഖാംനയെ (56) തിരഞ്ഞെടുത്തു. 88 അംഗ പണ്ഡിത സഭയായ അസംബ്ലി ഓഫ് എക്‌സ്പെർട്‌സ് ഇന്നലെയാണ് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ്റെ മൂന്നാമത്തെ പരമോന്നത നേതാവായി മുജ്തബ ഖാംനഈയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സൂക്ഷ്‌മമായ പഠനങ്ങൾക്കും വോട്ടെടുപ്പിനും ശേഷമാണ് പുതിയ നേതാവിനെ തീരുമാനിച്ചത്. ക്രിമിനൽ രാജ്യമായ അമേരിക്കയുടെയും സയണിസ്റ്റ് ഭരണകൂടത്തിന്റെയും ക്രൂരമായ ആക്രമണങ്ങളിൽ രക്തസാക്ഷികളായ ഖാംനഈക്കും സായുധ സേനയിലെ ഉന്നത ഉദ്യോഗസ്ഥർക്കും മിനാബ് സിറ്റിയിലെ ശജറ തയ്യബ സ്കൂളിലെ നിരപരാധികളായ വിദ്യാർത്ഥികൾക്കും പ്രസ്‌താവനയിലൂടെ സഭ ആദരവ് അർപ്പിച്ചു. കഴിഞ്ഞ ഫെബ്രുവരി 28ന് അമേരിക്കയും ഇസ്‌റാഈലും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് അലി ഖാംനഈ കൊല്ലപ്പെട്ടത്. ആർട്ടിക്കിൾ 111 പ്രകാരം താൽക്കാലിക കൗൺസിൽ നിർവ്വഹിച്ച സേവനങ്ങൾക്ക് സഭ നന്ദി രേഖപ്പെടുത്തി. സാമ്രാജ്യത്വ ശക്തികളുടെ ഗൂഢാലോചനകൾക്കെതിരെയുള്ള കോട്ടയായി വിലായത്തുൽ ഫഖീഹ് നിലകൊള്ളുമെന്നും പുതിയ നേതൃത്വത്തിന് കീഴിൽ രാജ്യത്തെ ജനങ്ങളും പണ്ഡിതന്മാരും ബുദ്ധിജീവികളും ഐക്യത്തോടെ അണിനിരക്കണമെന്നും അസംബ്ലി ഓഫ് എക്സ്പെർട്‌സ് ആഹ്വാനം ചെയ്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0