യുഎസ്–ഇന്ത്യ വ്യാപാര ധാരണയ്ക്ക് പിന്നാലെ റഷ്യൻ എണ്ണ വാങ്ങുന്നതില്‍ നിന്ന് ഇന്ത്യന്‍ എണ്ണ കമ്പനികള്‍ പിന്മാറന്നു
ന്യൂഡൽഹി: ഇന്ത്യ-അമേരിക്ക വ്യാപാര കരാറിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യൻ എണ്ണ കമ്പനികൾ പിന്മാറുന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ കമ്പനികൾ മാർച്ച്-ഏപ്രിൽ മാസങ്ങളിൽ റഷ്യൻ വ്യാപാരികളിൽ നിന്ന് എണ്ണ വാങ്ങില്ലെന്നാണ് റിപ്പോർട്ടുകൾ. മാർച്ചിൽ ഇതിനകം ഷെഡ്യൂൾ ചെയ്‌തിട്ടുള്ള റഷ്യൻ എണ്ണ വിതരണങ്ങൾ മാത്രമേ ഉണ്ടാകൂവെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. നേരത്തെ തന്നെ ഇന്ത്യൻ എണ്ണ കമ്പനികൾ റഷ്യൻ എണ്ണ വാങ്ങൽ കുറച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. റഷ്യയ്ക്ക് പകരം അമേരിക്കയിൽ നിന്നുള്ള ഊർജ ഉൽപ്പന്നങ്ങൾ ഇന്ത്യ കൂടുതൽ വാങ്ങുമെന്നും വരുന്ന പതിറ്റാണ്ടുകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധം ശക്തമാക്കുമെന്നും റിപ്പോർട്ടുകളുണ്ട്. റഷ്യ-യുക്രെയിൻ യുദ്ധ പശ്ചാത്തലത്തിലാണ് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ ട്രംപ് ഭരണകൂടം കടുത്ത നിലപാട് സ്വീകരിച്ചത്. ഇതിൻ്റെ ഭാഗമായി ഇന്ത്യയ്‌ക്കെതിരെ അധിക നികുതി ചുമത്തുകയും ചെയ്‌തിരുന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നടന്ന ചർച്ചകൾക്ക് പിന്നാലെയാണ് നികുതി കുറയ്ക്കാൻ ധാരണയിലെത്തിയത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ ഇന്ത്യ വീണ്ടും തുനിയുകയാണെങ്കിൽ പിൻവലിച്ച നികുതികൾ പുനഃസ്ഥാപിക്കുമെന്നാണ് അമേരിക്കൻ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



