കുമ്പള അനന്തപുരത്തെ പ്ലൈവുഡ് ഫാക്ടറിയിലെ പൊട്ടിത്തെറി; അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ
കാസർകോട്: കഴിഞ്ഞ ദിവസം അനന്തപുരത്തെ പ്ലൈവുഡ് ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ. പൊട്ടിത്തെറിയിൽ അസം സ്വദേശിയായ തൊഴിലാളി നജീറുൽ അലി (20) മരിക്കുകയും ഇരുപത്തഞ്ചോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലുള്ള അഞ്ചു പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണം പൂർത്തിയാക്കിയ ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ കെ ഇമ്പശേഖരൻ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള ചുമതല ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പിൻ്റെ കെമെക്, എറണാകുളം വിഭാഗത്തിന് നൽകിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.
തിങ്കളാഴ്‌ച വൈകിട്ട് 7 മണിയോടെയാണ് കുമ്പള അനന്തപുരം വ്യവസായ എസ്റ്റേറ്റിൽ ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചത്. പ്ലൈവുഡ് ഫാക്ടറിയിലെ ഡെക്കോർ പാനൽ യൂണിറ്റിൽ ആണ് പൊട്ടിത്തെറി ഉണ്ടായത്. അപകട സമയത്ത് 12 പേരാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. ഫാക്ടറിയിൽ 50 ഓളം മറ്റു തൊഴിലാളികളും ഉണ്ടായിരുന്നു. സ്‌ഫോടനത്തിൻ്റെ ആഘാതത്തിൽ 20 കിലോമീറ്റർ ചുറ്റളവിൽ പ്രകമ്പനം ഉണ്ടാവുകയും ചില വീടുകളിലും കടകളിലും കേടുപാടുകൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. സ്ഫോടനത്തെത്തുടർന്ന് തീ അണക്കാൻ കാസർകോട്, ഉപ്പള സ്റ്റേഷനുകളിലെ അഞ്ച് യൂണിറ്റ് വാഹനങ്ങളും കുമ്പള, ബദിയടുക്ക, കാസർകോട് സ്റ്റേഷനുകളിലെ പൊലീസുകാരും സ്ഥലത്ത് എത്തിയിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



