സീതാംഗോളി, മുഗുറോഡിലെ പ്രവാസി യുവാവിനെ മര്‍ദ്ദിച്ചു കൊന്ന കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

Jul 29, 2025 - 12:18
Jul 29, 2025 - 12:23
സീതാംഗോളി, മുഗുറോഡിലെ പ്രവാസി യുവാവിനെ മര്‍ദ്ദിച്ചു കൊന്ന കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

കാസര്‍കോട്: സീതാംഗോളി, മുഗുറോഡിലെ പ്രവാസി യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കേസിലെ പത്താംപ്രതിയായ മഞ്ചേശ്വരം, അച്ചക്കരയിലെ അഷര്‍ അലി (27)യെയാണ് കാസര്‍കോട് ക്രൈംബ്രാഞ്ച് ഡിവൈ എസ് പി പി മധുസൂദനന്‍ നായരും സംഘവും അറസ്റ്റു ചെയ്തത്. ഗള്‍ഫില്‍ നിന്നും നാട്ടിലേയ്ക്ക് മടങ്ങുന്നതിനിടയില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ വച്ചാണ് അറസ്റ്റ്. 
2022 ജൂണ്‍ 26ന് ആണ് കേസിനാസ്പദമായ സംഭവം. കുമ്പള, സീതാംഗോളി, മുഗു റോഡിലെ അബൂബക്കര്‍ സിദ്ദീഖ് ആണ് കൊല്ലപ്പെട്ടത്. ഗള്‍ഫിലുള്ള ഒരാളെ ഏല്‍പ്പിക്കുന്നതിനായി നല്‍കിയ 30 ലക്ഷം രൂപയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് കേസ്. ആദ്യം അബൂബക്കര്‍ സിദ്ദീഖിന്റെ സഹോദരനെയും സുഹൃത്തിനെയും ക്വട്ടേഷന്‍ സംഘം തട്ടികൊണ്ടുപോവുകയും അജ്ഞാത കേന്ദ്രത്തില്‍ തടവിലാക്കിയ ശേഷം ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. എന്നാല്‍ പ്രശ്നത്തിനു പരിഹാരം ഇല്ലാതായതോടെ ഗള്‍ഫിലായിരുന്ന അബൂബക്കര്‍ സിദ്ദീഖിനെ നാട്ടിലേയ്ക്ക് വിളിച്ചുവരുത്തി കാറില്‍ തട്ടികൊണ്ടുപോയ ശേഷം പൈവളിഗെയിലെ ആളൊഴിഞ്ഞ സ്ഥലത്തെ ഇരുനിലവീട്ടില്‍ എത്തിക്കുകയും അവിടെ വച്ച് തലകീഴായി കെട്ടിതൂക്കി ക്രൂരമായി മര്‍ദ്ദിച്ചതോടെ മരണം സംഭവിക്കുകയുമായിരുന്നു. തുടര്‍ന്ന് ക്വട്ടേഷന്‍ സംഘം അബൂബക്കര്‍ സിദ്ധീഖിന്റെ മൃതദേഹം കാറില്‍ കയറ്റി ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചാണ് രക്ഷപ്പെട്ടത്. കേസിലുള്ള 19 പ്രതികളില്‍ 14 പേരെ നേരത്തെ വിവിധ സമയങ്ങളില്‍ അറസ്റ്റു ചെയ്തിരുന്നു. കൊലപാതകത്തില്‍ നേരിട്ട് ബന്ധം ഉള്ളവരടക്കം അഞ്ചുപേര്‍ ഇപ്പോഴും ഒളിവിലാണ്.
അബൂബക്കര്‍ സിദ്ദീഖിന്റെ കൊലപാതകത്തിനു പിന്നില്‍ കൂടുതല്‍ പ്രതികളും ഗൂഡാലോചനയും ഉണ്ടെന്നു കാണിച്ച് മാതാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത്. കേസിലുള്ള എല്ലാ പ്രതികളെയും കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0