അടുത്ത 5 വർഷത്തിനുള്ളിൽ എ.ഐ. ദുരന്തമായേക്കാം: ഗൂഗിൾ ഡീപ്മൈൻഡ് ഗവേഷകൻ രാജിവെച്ചു
വാഷിംഗ്ടൺ: കൃത്രിമബുദ്ധി മനുഷ്യരാശിക്ക് ഭീഷണിയാകുന്ന രീതിയിൽ അതിവേഗം വളരുകയാണെന്നും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എ.ഐ സംവിധാനങ്ങൾ വൻ അപായങ്ങൾ വിതയ്ക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി പ്രമുഖ എ.ഐ ഗവേഷകൻ രാജിവെച്ചു. ഗൂഗിൾ ഡീപ്മൈൻഡിന്റെ എ.ജി.ഐ സുരക്ഷാ വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന ജോഷ് എംഗൽസ് ആണ് രാജിവെച്ചത്. എ.ഐ കമ്പനികൾ തങ്ങളുടെ നിയന്ത്രണത്തിനും സുരക്ഷാ മാനദണ്ഡങ്ങൾക്കും അപ്പുറമുള്ള സാങ്കേതികവിദ്യകൾ വികസിപ്പിക്കാൻ മത്സരിക്കുകയാണെന്ന് ജോഷ് ആരോപിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എ.ഐ സിസ്റ്റങ്ങൾ മനുഷ്യന്റെ സഹായമില്ലാതെ സ്വന്തമായി പുതിയ എ.ഐ മോഡലുകൾ നിർമ്മിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്ന അവസ്ഥ ദുരന്തങ്ങളിലേക്ക് വഴിതെളിക്കാം. എ.ഐ മോഡലുകൾ രഹസ്യമായി ഹാക്കിംഗ് നടത്താനും, ഡാറ്റ കൃത്രിമം കാണിക്കാനും, മനുഷ്യരെ വഴിതെറ്റിക്കാനുമുള്ള പ്രവണത കാണിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ആന്ത്രോപിക്, ഓപ്പൺ എ.ഐ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ വലിയ ഓഫറുകൾ നിരസിച്ചാണ് ജോഷ് രാജിവെച്ചത്. തുടർന്ന് എ.ഐ സുരക്ഷാ നിരീക്ഷണ സ്ഥാപനമായ METR-ൽ അദ്ദേഹം പങ്കാളിയായി. കഴിഞ്ഞ ആഴ്‌ചകളിൽ ആന്ത്രോപിക് ഗവേഷകനായ ജേക്കബ് കോക്സൺ ഉൾപ്പെടെയുള്ള മറ്റ് പ്രമുഖ എ.ഐ വിദഗ്ധരും സാങ്കേതികവിദ്യയുടെ അപകടസാധ്യതകൾ ചൂണ്ടിക്കാട്ടി രാജിവെച്ചിരുന്നു. ഈ പ്രതിസന്ധി എ.ഐ മേഖലയിലെ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0