ലഹരിവിരുദ്ധ പോരാട്ടം: ഐസിഎഫിന്റെ പങ്കാളിത്തത്തെ സ്വാഗതം ചെയ്ത് ആഭ്യന്തരമന്ത്രി
തിരുവനന്തപുരം: ലഹരിയെ തുടച്ചുനീക്കാൻ കേരള സർക്കാർ ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിലുള്ള 'ഓപ്പറേഷൻ തൂഫാൻ — ദ നാർക്കോ ഹണ്ട്' ദൗത്യത്തിന് പിന്തുണയുമായി ഐ സി എഫ് ഇന്റർനാഷണൽ കൗൺസിൽ. തൂഫാൻ വാരിയർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ നിർദേശ പ്രകാരമാണ് ഐ സി എഫ് ലഹരി വിരുദ്ധ ജനകീയ ക്യാമ്പയിന്റെ ഭാഗമാകുന്നത്. 'ലവ് ലൈഫ്, നോ ഡ്രഗ്സ് — ജീവിതം തന്നെയാണ് ലഹരി' എന്ന പ്രമേയത്തിലുള്ള പ്രചാരണ പദ്ധതിയുടെ ലോഗോ പ്രകാശനം നിർവ്വഹിച്ചുകൊണ്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ക്യാമ്പയിന് തുടക്കം കുറിച്ചു. മയക്കുമരുന്നിന്റെ കറുത്ത കൈകൾ കുട്ടികളിലേക്കും കുടുംബങ്ങളിലേക്കും നീളുന്ന വർത്തമാനകാലത്ത് അതിനെതിരായ സർക്കാരിന്റെ പോരാട്ടത്തിൽ ഐ സി എഫ് പോലെ സാമൂഹിക പ്രതിബദ്ധതയുള്ള സംഘടനകൾ അണിചേരുന്നത് ഏറെ പ്രശംസനീയമാണെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. പ്രവാസി മലയാളി കുടുംബങ്ങളിൽ ലഹരിവിരുദ്ധ ബോധവൽക്കരണവും ജാഗ്രതയും ശക്തമാക്കാൻ മുന്നോട്ടുവന്നത് കാമ്പയിന് വലിയ ഊർജ്ജം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പത്ത് ലക്ഷത്തിലധികം പ്രവാസി മലയാളികളിലേക്ക് ലഹരിവിരുദ്ധ സന്ദേശമെത്തിക്കുക എന്ന വിപുലമായ ലക്ഷ്യത്തോടെയാണ് ആഗോള പ്രചാരണ പദ്ധതി നടപ്പിലാക്കുന്നത്. സർക്കാരിന്റെ 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുമായി നേരിട്ട് കൈകോർത്താണ് പ്രചാരണം നടക്കുക. 1,00,000ത്തിലധികം ആളുകളിൽ നേരിട്ടുള്ള ബോധവൽക്കരണം, 25,000 പ്രവാസി കുടുംബങ്ങളെ പങ്കാളികളാക്കിയുള്ള ലഹരിവിരുദ്ധ പ്രതിജ്ഞ, 50,000 വിദ്യാർത്ഥികൾക്കും യുവാക്കൾക്കും പ്രത്യേക പരിശീലനം, 1,000 കമ്മ്യൂണിറ്റി ആക്ഷൻ യൂണിറ്റുകളുടെ രൂപീകരണം എന്നിവ പദ്ധതിയുടെ ഭാഗമായി നടക്കും. അന്താരാഷ്ട്ര തലത്തിൽ സെമിനാറുകൾ, വെബിനാറുകൾ, ഫാമിലി മീറ്റുകൾ, യൂത്ത് ക്യാമ്പുകൾ, വാക്കത്തോൺ, ഹ്യൂമൻ ചെയിൻ, സിഗ്നേച്ചർ കാമ്പയിൻ എന്നിവ സംഘടിപ്പിക്കും. കൂടാതെ, ലഹരിവിരുദ്ധ കുടുംബ സംരംഭങ്ങൾ, പേരന്റിംഗ് എഡ്യൂക്കേഷൻ, കൗൺസിലിംഗ്, പുനരധിവാസ സഹായങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. തിരുവനന്തപുരത്ത് ആഭ്യന്തര മന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ഐ.സി.എഫ്. ഇന്റർനാഷണൽ ഭാരവാഹികളും എസ് വൈ എസ് നേതാക്കളും സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0