മിയ മോളുടെ ചിരി ഇനി മാഞ്ഞുപോവില്ല; 3 ദിവസം കൊണ്ട് സമാഹരിച്ചത് 16.5 കോടി
കൊച്ചി: സ്പൈനൽ മസ്കുലർ അട്രോഫി എന്ന അപൂർവ ജനിതക രോഗം ബാധിച്ച ഏഴരമാസം മാത്രം പ്രായമുള്ള മിയ മരിയയുടെ ചികിത്സയ്ക്കായി 'സേവ് ബേബി മിയ' കാമ്പയിൻ പൂർത്തിയായി. ചികിത്സക്ക് വേണ്ട 16.5 കോടി രൂപ വെറും മൂന്ന് ദിവസം കൊണ്ടാണ് സമാഹരിച്ചത്. മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും കുഞ്ഞു മിയയുടെ വാർത്ത പുറത്തുവന്നതോടെ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള മലയാളികൾ ഒന്നടങ്കം ഈ ദൗത്യം ഏറ്റെടുക്കുകയായിരുന്നു.
മൂവാറ്റുപുഴ ആയവന സ്വദേശികളായ ജിനു ജോര്‍ജ്- നിമ്മി ജോഷി ദമ്പതികളുടെ മകളായ മിയയ്ക്ക് ഒരു മാസം മുൻപാണ് പേശികളെ ഗുരുതരമായി ബാധിക്കുന്ന എസ് എം എ ടൈപ്പ്-1 സ്ഥിരീകരിക്കുന്നത്. കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞിന്റെ ജീവൻ നിലനിർത്താൻ ലോകത്തിലെ ഏറ്റവും വിലകൂടിയ ജീൻ തെറാപ്പി കുത്തിവെയ്പ്പിന് 16.5 കോടി രൂപയാണ് ആവശ്യമായി വന്നിരുന്നത്. സാധാരണക്കാരായ മാതാപിതാക്കൾക്ക് ഇത് ചിന്തിക്കാൻ പോലും കഴിയാത്ത തുകയായിരുന്നു. തുടർന്ന് രൂപീകരിച്ച ചികിൽസാ സഹായ സമിതി സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും നടത്തിയ ശക്തമായ കാമ്പയിൻ വലിയ രീതിയിലാണ് ജനങ്ങളിലേക്ക് എത്തിയത്. ചികിത്സയ്ക്കായി വേണ്ട 16.5 കോടി രൂപ വെറും മൂന്ന് ദിവസം കൊണ്ടാണ് സമാഹരിച്ചത്. നിയമപരവും വൈദ്യശാസ്ത്രപരവുമായ നടപടികൾ പൂർത്തിയാക്കിയ ശേഷം കുഞ്ഞിനുള്ള ജീൻ തെറാപ്പി ചികിത്സ ഉടൻ തന്നെ ആരംഭിക്കുമെന്ന് കുടുംബം അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0