കേരളയാത്രയെ വരവേൽക്കാനൊരുങ്ങി നാടും നഗരവും; ഉദ്ഘാടന സമ്മേളനം നാളെ ചെര്‍ക്കളയില്‍

Dec 31, 2025 - 12:56
കേരളയാത്രയെ വരവേൽക്കാനൊരുങ്ങി നാടും നഗരവും; ഉദ്ഘാടന സമ്മേളനം നാളെ ചെര്‍ക്കളയില്‍

കാസര്‍കോട്: കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന കേരളയത്ര 2026 ജനുവരി ഒന്നിന് നാളെ കാസര്‍കോട് നിന്ന് തുടക്കം കുറിക്കും.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെന്റിനറിയുടെ ഭാഗമായായി നടക്കുന്ന കേരളയാത്ര കേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരാണ് നയിക്കുന്നത്. സയ്യിദ് ഇബ്രാഹിം ഖലീല്‍ബുഖാരി, പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി എന്നിവര്‍ ഉപനായകരാണ്. സമസ്തയുടെയും പോഷക സംഘടനകളുടെയും സമുന്നത സാരഥികള്‍ യാത്രയില്‍ ഉണ്ടാകും.

'മനുഷ്യര്‍ക്കൊപ്പം' എന്ന സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്ന കേരള യാത്ര ഉച്ചക്ക് 1.30ന് ഉള്ളാള്‍ ദര്‍ഗ്ഗ സിയാറത്തോടെയാണ് തുടക്കം കുറിക്കുക. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ് ലിയാരും ഉപാധ്യക്ഷന്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലും ചേര്‍ന്ന് ജാഥാ നായകന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് പതാക കൈമാറും. കര്‍ണാടക സ്പീക്കര്‍ യുടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. കര്‍ണ്ണാടക ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ മാണി അധ്യക്ഷത വഹിക്കും. ദര്‍ഗ്ഗ പ്രസിഡന്റ് ഹനീഫ് ഹാജി ഉള്ളാള്‍ യാത്രാ നായകരെ അനുമോദിക്കും. ഡോ. മുഹമ്മദ് ഫാസില്‍ റസ്‌വി കാവല്‍ക്കട്ട, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, ഷാഫി സഅദി ബംഗ്ലൂര്‍, വൈ അബ്ദുല്ല കുഞ്ഞി ഹാജി ഏനപ്പൊയ, കണച്ചൂര്‍ മോണു ഹാജി, ഡോ. യു ടി ഇഫ്തികാര്‍, ഇനായത്ത് അലി, എസ് എം റഷീദ് ഹാജി സംബന്ധിക്കും. തുടര്‍ന്ന് നിരവധി വാഹനങ്ങളുടെ അകംബടിയോടെ കര്‍ണാര്‍ടകയിലെ സംഘടനാ നേതാക്കളും പൗരപ്രമുഖരും ചേര്‍ന്ന് കാസറഗോഡിലേക്ക് ആനയിക്കും. സംസ്ഥാന അതിര്‍ത്തിയില്‍ കാസര്‍കോട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വരവേല്‍പ്പ് നല്‍കും. വൈകുന്നേരം 5 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോലിന്റെ അധ്യക്ഷതയില്‍ ഇ സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, കര്‍ണാടക സ്പീക്കര്‍ യുടി ഖാദര്‍, രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി, എം എല്‍ എമാരായ രാജഗോപാലന്‍, എന്‍ എ നെല്ലിക്കുന്ന്, അഡ്വ. സി എച്ച് കുഞ്ഞമ്പു, ഇ ചന്ദ്രശേഖരന്‍, എകെഎം അഷ്റഫ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ചിന്മയ മിഷന്‍ കേരള ഘടകം അധ്യക്ഷന്‍ ശ്രീ ശ്രീ പൂജനീയ സ്വാമി വിവേകാനന്ദ സരസ്വതി, ഫാദര്‍ മാത്യു ബേബി മാര്‍ത്തോമ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, പി കെ ഫൈസല്‍, അസീസ് കടപ്പുറം, ഹകീം കുന്നില്‍, ഷാനവാസ് പാദൂര്‍, യൂനുസ് തളങ്കര തുടങ്ങിയവര്‍ സംബന്ധിക്കും. പ്രാസ്ഥാനിക രംഗത്തെ പ്രമുഖര്‍ പ്രഭാഷണം നടത്തും. സമ്മേളനത്തിനെത്തുന്നവരെ സ്വീകരിക്കാന്‍ വിപുലമായ സജ്ജീകരണമാണ് നഗരിയില്‍ ഒരുക്കിയിട്ടുള്ളത്. വൈകീട്ട് 4 മണിക്ക് 313 അംഗ സെന്റിനറി ഗാര്‍ഡിന്റെ മാര്‍ച്ചോടെയാണ് കേരള യാത്ര സാരഥികളെ നഗരിയിലേക്ക് ആനയിക്കുന്നത്. നൂറുല്‍ ഉലമ എം എ ഉസ്താദിന്റെ രചന ലോകം പശ്ചാതലമാക്കി രൂപ കല്പന ചെയ്ത കമാനം, 100 പേരെ ഉള്‍ക്കുള്ളുന്ന സ്റ്റേജ്, വിശാലമായ ഗ്രൗണ്ട് തുടങ്ങിയവ സജ്ജമായി. രാത്രി 9 വരെ സമ്മേളനം നടക്കും. വാഹന പാര്‍ക്കിങ്ങിനും ട്രാഫിക് ക്രമീകരണങ്ങള്‍ക്കും 300 അംഗ വളണ്ടിയര്‍ സേവനം ഒരുക്കിയിട്ടുണ്ട്. ജനുവരി രണ്ടിന് കണ്ണൂര്‍ കലക്ടറേറ്റ് മൈതാനം, ജനുവരി 3 നാദാപുരം, നാല് കോഴിക്കോട് മുതലക്കുളം, അഞ്ച് കല്‍പ്പറ്റ, ആറ് ഗൂഡല്ലൂര്‍, ഏഴിന് അരീക്കോട്, 8 തിരൂര്‍, 9 ഒറ്റപ്പാലം, 10 ചാവക്കാട്, 11 എറണാകുളം മറൈന്‍ ഡ്രൈവ്, 12 തൊടുപുഴ, 13 കോട്ടയം, 14ന് രാവിലെ 10 മണിക്ക് പത്തനംതിട്ട, അഞ്ചുമണി കായംകുളം, 16ന് വൈകുന്നേരം 5 മണിക്ക് പുത്തരിക്കണ്ടം മൈതാനിയില്‍ സമാപന സമ്മേളനം, ഇങ്ങനെയാണ് യാത്ര ക്രമീകരിച്ചിട്ടുള്ളത്.

മനുഷ്യര്‍ക്കൊപ്പം എന്ന സന്ദേശം വേര്‍തിരിവുകള്‍ ഇല്ലാതെ എല്ലാവരെയും ചേര്‍ത്തുപിടിക്കുക എന്ന ആശയമാണ് ഈ പ്രമേയം മുന്നോട്ടുവെക്കുന്നത്. നന്മ നിറഞ്ഞ ജീവിതവും പരസ്പര കരുതലും സംരക്ഷണവും സ്‌നേഹവും നല്‍കുന്ന ഒരു ആദര്‍ശ സമൂഹത്തിന്റെ നിര്‍മ്മിതിയാണ് ഈ യാത്രയുടെയും അനുബന്ധ പദ്ധതികളുടെയും ഉള്ളടക്കം. എല്ലാ ജനവിഭാഗങ്ങളും ചേര്‍ന്നതാണ് മനുഷ്യകുലമെന്ന് ജനങ്ങള്‍ പരസ്പരം പറയുന്ന, വിശ്വസിക്കുന്ന ഒരു കാലം തിരിച്ചു വരണം. വരാനിരിക്കുന്ന തലമുറകള്‍ക്കും കൂടി ഒരു നല്ല ഭാവി കാത്തുവെക്കാന്‍ കഴിയേണ്ടതുണ്ട്. മനുഷ്യന്‍ എന്ന നല്ല കാഴ്ചപ്പാട് ഇവിടെ തീരാന്‍ അനുവദിച്ചു കൂടാ. എല്ലാ മനുഷ്യര്‍ക്കും ഒരു തരത്തിലുമുള്ള വിവേചനം നേരിടാതെ അന്തസ്സോടെ ജീവിക്കാന്‍ കഴിയണം. മനുഷ്യനെ വംശീയമായി വേര്‍തിരിക്കുന്ന ഒന്നും നമ്മുടെ രാജ്യത്തിനും നാടിനും അഭികാമ്യമല്ല. മനുഷ്യവിരുദ്ധമായ എല്ലാ പ്രവര്‍ത്തനങ്ങളെയും തള്ളിക്കളയാന്‍ കഴിയണം. വൈജാത്യങ്ങളെ ഉള്‍ക്കൊള്ളുമ്പോള്‍ മാത്രമാണ് അത് സാധ്യമാവുക. വിശ്വാസപരവും രാഷ്ട്രീയവും സാമൂഹികവുമായ വൈജാത്യങ്ങള്‍ രാജ്യത്തുണ്ട്. അത് അങ്ങനെത്തന്നെ നിലനില്‍ക്കുമ്പോഴും അതിന്റെ പേരില്‍ കലഹിക്കാനോ ശത്രുത പുലര്‍ത്താനോ പാടില്ല. കേരള യാത്ര ഈ സന്ദേശമാണ് മുന്നോട്ടുവെക്കുന്നത്. നന്മ നിറഞ്ഞ ജീവിതവും പരസ്പര കരുതലും സംരക്ഷണവും സ്‌നേഹവും സഹവര്‍ത്തിത്തവും ശീലമാക്കുന്ന ഒരു ആദര്‍ശ സമൂഹത്തിന്റെ നിര്‍മ്മിതിക്കുള്ള യാത്രയാണിത്. സാധാരണ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് ഏറ്റവും പ്രധാനപ്പെട്ടത്. എല്ലാവിധ വര്‍ഗീയഭീകരവാദ തീവ്രവാദ പ്രവര്‍ത്തനങ്ങളെയും തള്ളിപ്പറയാനും അതിനെതിരെ ശക്തമായ പ്രചാരണങ്ങള്‍ നടത്താനും കേരളം മുസ്ലിം ജമാഅത്ത് പ്രതിജ്ഞാബദ്ധമാണ്. 1999 ല്‍ മനുഷ്യമനസ്സുകളെ കോര്‍ത്തിണക്കാന്‍ എന്ന പ്രമേയത്തിലും 2012 ഏപ്രിലില്‍ മാനവികതയെ ഉണര്‍ത്തുന്നു എന്ന സന്ദേശത്തിലും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നടത്തിയ യാത്രയും ആ യാത്രകള്‍ മുന്നോട്ടുവെച്ച പ്രമേയങ്ങളും കേരളീയ സമൂഹം ഗുണകരമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. കേരള മുസ്ലിം ജമാഅത്തിന്റെ മാതൃ സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് നൂറ്റാണ്ട് പൂര്‍ത്തിയാകുമ്പോള്‍ 2026 ല്‍ സമസ്തയുടെ സമ്പൂര്‍ണ്ണ സമ്മേളനം നടക്കും. സമ്മേളനത്തോടനുബന്ധിച്ച് വിപ്ലവകരമായ കര്‍മ്മ പദ്ധതികളാണ് സമസ്ത മുന്നോട്ടുവെക്കുന്നത്. മത ഭൗതിക വിദ്യാഭ്യാസ രംഗത്ത് നൂതനമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കും.

കേരള യാത്രയയുമായി ബന്ധപ്പെട്ട് നടന്ന പത്ര സമ്മേളനത്തിൽ എന്‍ അലി അബ്ദുല്ല (സംസ്ഥാന സെക്രട്ടറി, കേരള മുസ്ലിം ജമാഅത്ത്), സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ (പ്രസിഡന്റ്, കേരള മുസ്ലിം ജമാഅത്ത് കാസര്‍കോട്), ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി (സംസ്ഥാന വൈസ് പ്രസി. കേരള മുസ്ലിം ജമാഅത്ത്), പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി (ജനറല്‍ സെക്രട്ടറി, കേരള മുസ്ലിം ജമാഅത്ത്, കാസര്‍കോട്), അബ്ദുല്‍ ഹകീം ഹാജി കളനാട് (ചെയര്‍മാന്‍, സ്വാഗതസംഘം), കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി (ജനറല്‍ കണ്‍വീനര്‍, സ്വാഗതസംഘം), സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ (കണ്‍വീനര്‍, ജില്ല ഇ.സി) സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0