മാഉ മുബാറക്കും വിശ്വാസികളും

Aug 29, 2025 - 19:43
മാഉ മുബാറക്കും വിശ്വാസികളും

നബി(സ ) യുടെ മേനി മുഴുവന്‍ അമാനുഷികത കൊണ്ട് അനാവരണ ചെയ്യപ്പെട്ടിരിക്കുന്നു. സ്വര്‍ഗത്തിലെ തസ്‌നീം എന്ന ഉന്നത നദിയിലെ വെളളം ചേര്‍ത്താണ് പവിത്ര മനോഹര മേനി അള്ളാഹു രൂപപ്പെടുത്തിയത്. അത് കൊണ്ട് തന്നെ പൂമേനിയില്‍ നിന്നും പൊടിയുന്നത് മുഴുവനും സുഗന്ധ പൂരിതമാണ്. വിയര്‍പ്പ് കസ്തുരിയേക്കാള്‍ സുഗന്ധം. ഒരാള്‍ക്കും അരോചകമില്ല. അതിനേക്കാള്‍ സുഗന്ധമുള്ള അത്തറില്ല. 'അതിലും നല്ല ഒരു സുഗന്ധം ഞാന്‍ എന്റെ ജീവിതെത്തില്‍ കണ്ടിട്ടില്ലെന്ന്' ഉമര്‍(റ ) പറഞ്ഞത് കാണാം. ഇബ്‌നു അസാകിര്‍ ഉദ്ദരിക്കുന്നുണ്ട്. 'തിരുസുന്ധത്തേക്കാള്‍ മേത്തരം സുഗന്ധം ഞാനെന്റെ മൂക്കിലൂടെ ആസ്വദിച്ചിട്ടില്ലെന്ന്' അനസ്(റ ) തന്റെ അനുഭവം പങ്ക് വെക്കുന്നത് കാണാം. മുസ്‌നദ് അഹ്‌മദ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കക്ഷത്തിലും കസ്തൂരിയേക്കാള്‍ സുഗന്ധമാണ്.
ആഇശ ബീവി പറയുന്നു: 'അല്ലാഹുവിന്റെ റസൂലിന്റെ വിയര്‍പ്പ് അവിടുത്തെ മുഖത്ത് മുത്തുകള്‍ പോലെയായിരുന്നു. അതിന്റെ സുഗന്ധം ഏറ്റവും സുഗന്ധമുള്ള കസ്തൂരിയേക്കാള്‍ സുഗന്ധമായിരുന്നു. സുഗന്ധദ്രവ്യം സ്പര്‍ശിച്ചാലും ഇല്ലെങ്കിലും തിരുനബിയുടെ കൈ ഒരു സുഗന്ധദ്രവ്യക്കാരന്റെ കൈ പോലെയായിരുന്നു. ആരെങ്കിലും റസൂലിനെ ഹസ്തദാനം ചെയ്താല്‍ ആ ദിവസം മുഴുവന്‍ അദ്ദേഹത്തിന് ആ സുഗന്ധം ആസ്വദിക്കാന്‍ കഴിയും. തിരുനബി(സ) ഒരു കുട്ടിയുടെ തലയില്‍ കൈ  വെച്ചാല്‍ സുഗന്ധത്താല്‍ മറ്റ് കുട്ടികളില്‍ നിന്ന് തിരു സുഗന്ധത്താല്‍  വ്യത്യസ്തമായി കാണാന്‍ കഴിയും. പുണ്യ നബി (സ)ക്ക് കസ്തൂരിയുടെ സുഗന്ധമുള്ള ശുദ്ധമായ തേന്‍ പോലുള്ള ഉമിനീരായിരുന്നു. വാഇല്‍ ഇബ്‌നു ഹുജ്ര്‍ (റ)  പറഞ്ഞു: 'ഞാന്‍ നബി (സ) യുടെ അടുക്കല്‍ ഒരു ബക്കറ്റ് വെള്ളവുമായി ചെന്നു. തങ്ങള്‍ അതില്‍ നിന്നും കുടിച്ചു. പിന്നീട് ബക്കറ്റിലേക്ക് തുപ്പി. പിന്നീട് അത് കിണറ്റിലേക്ക് ഒഴിച്ചു. വീണ്ടും ബക്കറ്റില്‍ നിന്ന് കുടിച്ചു. തുടര്‍ന്ന് കിണറ്റിലേക്ക് തുപ്പി. കസ്തൂരി പോലുള്ള ഒരു സുഗന്ധം അതില്‍ നിന്ന് പുറപ്പെട്ടു(അഹ്‌മദ് ).
പ്രവാചകന്‍ (സ) യുടെ ഉമിനീരിന് അല്ലാഹു നിരവധി ഗുണങ്ങള്‍ നല്‍കിയിട്ടുണ്ട്. രോഗികള്‍ക്ക് രോഗശാന്തി.  തന്റെ പല അനുയായികളെയും ഇതിലൂടെ സുഖപ്പെടുത്തി. പ്രവാചകന്‍ (സ) തന്റെ  ഉമിനീരുകൊണ്ട്  ചികിത്സിച്ചു. അത് മുഖേന സുഖം പ്രാപിച്ചു. ഇതിനെക്കുറിച്ച് ആധികാരിക ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പുണ്യ നബിയുടെ ജീവിത കാലത്തും വഫാത്തിനു ശേഷവും. തിരുശേഷിപ്പുകളില്‍ നിന്ന് സ്വഹാബികള്‍ (റ) അനുഗ്രഹം തേടിയിരുന്നു. അവര്‍ക്ക് ശേഷമുള്ള മുസ്ലീങ്ങള്‍ ഇന്നും അത് തുടരുന്നു. നബി (സ) യുടെ പ്രവൃത്തികളില്‍ നിന്നാണ് ഈ കാര്യത്തിന്റെ അനുവാദം ലഭിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0