മണിക്കൂറുകള്‍ക്ക് മുമ്പ് പോലും ഔദ്യോഗിക പരിപാടികള്‍; ഉപരാഷ്ട്രപതി രാജിയില്‍ ദുരൂഹതയെന്ന് പ്രതിപക്ഷം

Jul 22, 2025 - 13:06
മണിക്കൂറുകള്‍ക്ക് മുമ്പ് പോലും ഔദ്യോഗിക പരിപാടികള്‍; ഉപരാഷ്ട്രപതി രാജിയില്‍ ദുരൂഹതയെന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം രാജിവെച്ച ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കരുടെ രാജി രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചക്കിടയാക്കിയിരിക്കുകയാണ്. തിങ്കളാഴ്ച രാത്രി ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക 'X' ഹാന്‍ഡില്‍ വഴിയാണ്  രാജി പ്രഖ്യാപനം വന്നത്. രാജിക്ക് പിന്നില്‍ ഉന്നയിച്ച ആരോഗ്യപരമായ കാരണങ്ങള്‍ക്കപ്പുറം മറ്റ് ചില വിഷയങ്ങളുണ്ടോ എന്ന സംശയം ഉയര്‍ത്തിയിരിക്കുകയാണ് പ്രതിപക്ഷം. രാജി പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് പോലും ധന്‍കറിന്റെ ഔദ്യോഗിക പരിപാടികള്‍ തീരുമാനിച്ചിരുന്നു എന്നതിലാണ് ദുരൂഹത. തിങ്കളാഴ്ച ഉച്ചയ്ക്ക് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ ജൂലൈ 23-ന് രാജസ്ഥാനിലെ ജയ്പൂരില്‍ ക്രെഡായി(CREDAI) അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നതിനായി അദ്ദേഹം ഒരു ദിവസത്തെ സന്ദര്‍ശനവും ചൊവ്വാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് രാജ്യസഭയുടെ ബിസിനസ് അഡൈ്വസറി കമ്മിറ്റിയുടെ യോഗവും വിളിച്ചുചേര്‍ത്തിരുന്നു. അതിന് പുറമെ വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഇന്നലെ, 62 മിനിറ്റോളം അദ്ദേഹം രാജ്യസഭയുടെ നടപടികള്‍ നിയന്ത്രിക്കുകയും, അഞ്ച് പുതിയ എംപിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുകയും, ബിസിനസ് അഡൈ്വസറി കമ്മിറ്റിയുടെ യോഗം ചേരുകയും ചെയ്തിരുന്നു. അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസിനെതിരെ പ്രതിപക്ഷം നല്‍കിയ ഇംപീച്ച്‌മെന്റ് നോട്ടീസ് സ്വീകരിച്ച ശേഷം പ്രതിപക്ഷ എംപിമാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഈ സജീവമായ ഇടപെടലുകള്‍ക്ക് ശേഷമാണ് ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം രാജി പ്രഖ്യാപിച്ചത്. 
ജഗ്ദീപ് ധന്‍കര്‍ രാജിവെച്ചത് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിച്ച അതേ ദിവസമാണ് എന്നതും ശ്രദ്ധേയമാണ്. സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് രാജി പ്രഖ്യാപിക്കാന്‍ അദ്ദേഹത്തിന് അവസരമുണ്ടായിരുന്നിട്ടും, അദ്ദേഹം എന്തിന് കാത്തിരുന്നു എന്നതിന് വ്യക്തമായ ഉത്തരം ലഭ്യമല്ലെന്ന് ചില നേതാക്കള്‍ പറയുന്നു. രാജ്യസഭയില്‍ ഏകദേശം 45 മിനിറ്റോളം അദ്ദേഹം സജീവമായി സംസാരിക്കുകയും, അനുശോചന പ്രമേയങ്ങളും മറ്റ് പ്രമേയങ്ങളും തുടര്‍ച്ചയായി വായിക്കുകയും ചെയ്തിരുന്നു എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ധന്‍കറിന്റെ രാജി ''ഞെട്ടിപ്പിക്കുന്നതും വിശദീകരിക്കാനാവാത്തതും'' ആണെന്ന് കോണ്‍ഗ്രസ് രാജ്യസഭാ ചീഫ് വിപ്പ് ജയറാം രമേശ് പ്രതികരിച്ചു. തിങ്കളാഴ്ച വൈകുന്നേരം 5 മണി വരെ താനും മറ്റ് നിരവധി എംപിമാരും ധന്‍കറിനൊപ്പമുണ്ടായിരുന്നെന്നും, 7:30-ന് അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചുവെന്നും ചീഫ് വിപ്പ് പറഞ്ഞു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 1
Wow Wow 0