നിരാഹാര സമരം 21-ാം ദിവസത്തിലേക്ക്; സോനം വാങ്ങ്ചുക്കിനെ പോലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി

Jul 18, 2026 - 10:31
Jul 18, 2026 - 10:32
നിരാഹാര സമരം 21-ാം ദിവസത്തിലേക്ക്; സോനം വാങ്ങ്ചുക്കിനെ പോലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്ദിറിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തിവന്ന പ്രമുഖ വിദ്യാഭ്യാസ പരിഷ്കർത്താവും പരിസ്ഥിതി പ്രവർത്തകനുമായ സോനം വാങ്ങ്ചുക്കിനെ ഡൽഹി പോലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില വഷളായതിനെ തുടർന്ന് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവും മെഡിക്കൽ വിദഗ്ദ്ധരുടെ നിർദ്ദേശവും മുൻനിർത്തിയാണ് നടപടിയെന്ന് പോലീസ് അറിയിച്ചു. അദ്ദേഹത്തെ സഫ്ദർജംഗ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.  

ആരോഗ്യനില ഗുരുതരം20 ദിവസത്തെ തുടർച്ചയായ ഉപവാസത്തെ തുടർന്ന് സോനം വാങ്ങ്ചുക്കിന്റെ ശരീരഭാരം 9 കിലോയോളം കുറഞ്ഞിരുന്നു. ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്ന രീതിയിലേക്ക് സ്ഥിതി മാറാമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നു. "എന്റെ ശരീരത്തിലെ കൊഴുപ്പും പേശികളും നഷ്ടപ്പെട്ടു, അടുത്തത് അവയവങ്ങളാണ്; എങ്കിലും എന്റെ മസ്തിഷ്കം ഇപ്പോഴും സജീവമാണ്" എന്ന് ആശുപത്രിയിലേക്ക് മാറ്റുന്നതിന് മണിക്കൂറുകൾക്ക് മുൻപ് പങ്കുവെച്ച വീഡിയോയിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു. നിലവിൽ ആശുപത്രിയിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ.  

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജൂൺ 28 മുതലാണ് വാങ്ങ്ചുക് നിരാഹാര സമരം ആരംഭിച്ചത്. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ് പ്രതിഷേധക്കാരുടെ തീരുമാനം. സോനം വാങ്ങ്ചുക്കിനെ മാറ്റിയെങ്കിലും സമരം അവസാനിപ്പിക്കില്ലെന്നും, മുൻപ് പ്രഖ്യാപിച്ചതുപോലെ ജൂലൈ 20-ന് പാർലമെന്റിലേക്ക് ശക്തമായ മാർച്ച് നടത്തുമെന്നും സി.ജെ.പി നേതാക്കൾ അറിയിച്ചു.  

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0