ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുമായി സ്നേഹബന്ധം ഊട്ടിയുറപ്പിച്ച് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം

Sep 14, 2026 - 12:43
Sep 14, 2026 - 14:11
ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുമായി സ്നേഹബന്ധം ഊട്ടിയുറപ്പിച്ച്  മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം

കോഴിക്കോട്: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെ സന്ദർശിക്കാനായി കാരന്തൂർ മർകസിലെത്തിയ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന് ഉജ്ജ്വല സ്വീകരണം നൽകി. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരെ കണ്ട അദ്ദേഹം ‘യാ ശൈഖ്…’ എന്ന അഭിസംബോധന ചെയ്ത് സലാം ചൊല്ലി അദ്ദേഹത്തെ ആലിംഗനം ചെയ്തു. വിശുദ്ധ ഖുർആന്റെ മലബാരി പതിപ്പ് സമ്മാനിച്ചാണ് കാന്തപുരം പ്രധാനമന്ത്രിയെ സ്വീകരിച്ചത്. തേക്ക് തടിയിൽ നിർമിച്ച പ്രത്യേക ആദര പുരസ്കാരവും ഗ്രന്ഥങ്ങളും ഇംഗ്ലീഷിലുള്ള തന്റെ ആത്മകഥയായ ‘വൺ ടൈം, വൺ ലൈഫ്’ എന്ന കൃതിയുടെ പ്രതിയും കാന്തപുരം അദ്ദേഹത്തിന് സമ്മാനിച്ചു. തുടർന്ന് മർകസ് സെൻട്രൽ കൺവെൻഷൻ സെന്ററിൽ ഔദ്യോഗിക സ്വീകരണത്തിലും അദ്ദേഹം പങ്കെടുത്തു. മാനുഷിക സേവനത്തിനും സാമൂഹിക പരിഷ്കരണത്തിനും വേണ്ടി പ്രവർത്തിക്കുന്നവർക്കായി ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ 'എക്സലൻസ് അവാർഡ്' ചടങ്ങിൽ വെച്ച് മലേഷ്യൻ പ്രധാനമന്ത്രിക്ക് കൈമാറി. 

ഡൽഹിയിൽ നടന്ന ഉച്ചകോടിക്ക് ശേഷം അഞ്ചു ദിവസത്തെ ഇന്ത്യൻ പര്യടനത്തിന്റെ ഭാഗമായാണ് അദ്ദേഹം കോഴിക്കോട്ടെത്തിയത്. വൈകുന്നേരത്തോടെ മർകസിലെത്തിയ മലേഷ്യൻ പ്രധാനമന്ത്രിയെ മർകസ് വർക്കിങ് സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, സെക്രട്ടറി സി. മുഹമ്മദ് ഫൈസി എന്നിവരുടെ നേതൃത്വത്തിൽ ഊഷ്മളമായി സ്വീകരിച്ചു. മർകസിലെ പരിപാടികൾക്കും അത്താഴ വിരുന്നിനും ശേഷം രാത്രിയോടെ കാന്തപുരത്തോടൊപ്പം ദക്ഷിണേന്ത്യയിലെ പ്രമുഖ തീർഥാടന കേന്ദ്രമായ മടവൂർ സി.എം. വലിയുല്ലാഹി മഖാമും മലേഷ്യൻ പ്രധാനമന്ത്രി സന്ദർശിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0