രക്ഷിതാക്കൾക്ക് സാമ്പത്തിക സഹായം നൽകിയില്ലെങ്കിൽ ശമ്പളം വെട്ടിക്കുറക്കും; ബില്ലിന് അനുമതി നൽകി തെലങ്കാന സർക്കാർ
ഹൈദറാബാദ്: രക്ഷിതാക്കൾക്ക് സാമ്പത്തിക സഹായം നൽകിയില്ലെങ്കിൽ സ്വകാര്യ, സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതിന് അംഗീകാരം നൽകുന്ന ബിൽ തെലങ്കാന നിയമസഭ പാസാക്കി. തെലങ്കാന എംപ്ലോയീസ് അക്കൗണ്ടബിലിറ്റി ആൻഡ് മോണിറ്ററിംഗ് ഓഫ് പാരന്റൽ സപ്പോർട്ട് ബില്ലിന്റെ പരിധിയിൽ എംഎൽഎമാരും എംപിമാരും തദ്ദേശ സ്ഥാപന പ്രതിനിധികളും ഉൾപ്പെടും. ആശ്രിതരായ രക്ഷിതാക്കൾക്ക് ചെലവിനുള്ള പണം നൽകിയില്ലെങ്കിൽ ശമ്പളത്തിന്റെ 15 ശതമാനമോ 10,000 രൂപയോ വെട്ടിച്ചുരുക്കും. ഈടാക്കുന്ന തുക നേരിട്ട് രക്ഷിതാക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റും. മാതാപിതാക്കളുടെ അവകാശങ്ങൾ നല്ല മനസ്സോടെ സംരക്ഷിക്കപ്പെടണമെന്ന് നിയമസഭയിൽ നടന്ന ചർച്ചയ്ക്കിടെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു. അവഗണിക്കപ്പെടുമ്പോൾ മാതാപിതാക്കൾക്കൊപ്പം നിയമം നിലകൊള്ളുന്നുവെന്ന് ബിൽ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മക്കളുടെ സംരക്ഷണം ലഭിക്കാത്ത രക്ഷിതാക്കള്‍ക്ക് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കാമെന്നും തുടർ നടപടികൾ സർക്കാർ കൈക്കൊള്ളുമെന്നും ബിൽ വ്യക്തമാക്കുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0