ലഡാക്കില്‍ സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിൽ സംഘർഷം; നാലുപേര്‍ കൊല്ലപ്പെട്ടു
ഡാക്ക്: ലേ ലഡാക്കില്‍ സംസ്ഥാന പദവി ആവശ്യപ്പെട്ട് യുവജന-വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. സംഭവത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. പദവി ആവശ്യമുന്നയിച്ച് നിരാഹാര സമരമനുഷ്ഠിച്ചിരുന്ന രണ്ടുപേർക്ക് ബോധക്ഷയം സംഭവിച്ചതിനെ തുടർന്നാണ് സമരം തെരുവിലേക്ക് നീങ്ങിയത്. പ്രതിഷേധത്തിനായി രംഗത്തിറങ്ങിയ പുതുതലമുറ യുവാക്കൾ സിആർപിഎഫ് വാഹനത്തിന് തീയിട്ടു. കേന്ദ്ര സർക്കാരും ഭരണകൂടവും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ലഡാക്കിന് പൂർണ സംസ്ഥാന പദവി നൽകണമെന്ന കാലാവസ്ഥാ പ്രവർത്തക സോനം വാങ്ചുക്കിന്റെ ആവശ്യത്തെ പിന്തുണച്ചുകൊണ്ടാണ് ലേയിൽ ഇന്ന് പുതുതലമുറയുടെ പ്രതിഷേധ പ്രകടനം നടന്നത്. കേന്ദ്രസർക്കാരിനെതിരെ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിനിടെ ഏതാനും യുവാക്കൾ ലേയിലെ ബിജെപി ഓഫീസിന് തീയിട്ടു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെത്തുടർന്ന് 2019 ഓഗസ്റ്റ് 5 ന് ജമ്മു കശ്മീർ രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ടു. ജമ്മു കശ്മീർ ഒരു പ്രത്യേക കേന്ദ്രഭരണ പ്രദേശമായി മാറി, അതേസമയം ലേയും കാർഗിലും സംയോജിപ്പിച്ച് ലഡാക്ക് കേന്ദ്രഭരണ പ്രദേശമായി. ലഡാക്കിന്റെ ഈ പ്രദേശത്തിനാണ് ഇപ്പോൾ പൂർണ്ണ സംസ്ഥാന പദവി വേണമെന്ന ആവശ്യവുമായി പ്രതിഷേധങ്ങൾ നടത്തുന്നത്. സമരക്കാരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



