ബഹുഭാര്യത്വത്തിൽ ഏർപ്പെടുന്നവർക്ക് ഏഴ് വർഷം വരെ തടവ്; ബിൽ പാസ്സാക്കി അസം നിയമസഭ
ഗുവാഹത്തി: ബഹുഭാര്യത്വത്തിൽ ഏർപ്പെടുന്നവർക്ക് ഏഴ് വർഷം വരെ തടവും നിലവിലെ പങ്കാളിയെക്കുറിച്ചുള്ള വിവരം മറച്ചുവെച്ച് വീണ്ടും വിവാഹം കഴിക്കുന്നവർക്ക് പത്ത് വർഷം വരെ തടവും നടപ്പിലാക്കുന്ന ബിൽ അസം നിയമസഭ പാസ്സാക്കി. ബഹുഭാര്യത്വം നിരോധിച്ചുകൊണ്ടുള്ള 'അസം പ്രൊഹിബിഷൻ ഓഫ് പോളിഗമി ബിൽ 2025' ആണ് പാസ്സാക്കിയത്. ബിൽ ഇസ്ലാമിന് എതിരല്ലെന്നും യഥാർത്ഥ ഇസ്‌ലാം മതവിശ്വാസികൾ ഇതിനെ സ്വാഗതം ചെയ്യുമെന്നും ബിൽ പാസാക്കുന്നതിന് മുൻപ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ സഭയിൽ പറഞ്ഞു. പ്രത്യേക തടവ് നിയമങ്ങൾ നിലനിൽക്കുന്ന ജില്ലകൾക്കും പട്ടിക വർഗ്ഗക്കാർക്കും ഈ നിയമം ബാധകമല്ല. ബില്ലിനെ എതിർത്ത എ ഐ യു ഡി എഫ് നേതാവ് അമീനുൽ ഇസ്ലാം ഈ ബിൽ ഭരണഘടനയുടെ ചില അനുച്ഛേദങ്ങൾ ലംഘിക്കുന്നതാണെന്ന് ആരോപിച്ചു.
ബഹുഭാര്യത്വം ക്രിമിനൽ കുറ്റമാക്കിയതോടെ വാറൻ്റില്ലാതെ അറസ്റ്റ് ചെയ്യാനും പരാതി ലഭിച്ച ഉടൻ അന്വേഷണം ആരംഭിക്കാനും പൊലീസിന് അധികാരമുണ്ട്. ബഹുഭാര്യത്വത്തിൽ ഏർപ്പെടുന്നവർക്ക് പുറമെ ഇതിന് കൂട്ടുനിൽക്കുന്ന മാതാപിതാക്കൾ, ഗ്രാമ അധികാരികൾ, മത പുരോഹിതന്മാർ എന്നിവർക്കും രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കും. ശിക്ഷിക്കപ്പെടുന്നവർക്ക് അസം സർക്കാർ ധനസഹായം നൽകുന്ന പൊതുതൊഴിലുകളും പദ്ധതികളും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും തടഞ്ഞുവെക്കും. നിയമവിരുദ്ധമായ ബഹുഭാര്യത്വത്തിന് ഇരയാകുന്ന സ്ത്രീകൾക്ക് സാമ്പത്തിക നഷ്ടപരിഹാരം നൽകാനും നിബന്ധനയുണ്ട്. അടുത്ത വർഷം വീണ്ടും മുഖ്യമന്ത്രിയായാൽ ആദ്യ സെഷനിൽ തന്നെ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി ഹിമന്ത പ്രഖ്യാപിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


