വഖഫ് രജിസ്ട്രേഷൻ; സമയപരിധി നീട്ടിനൽകുന്നതിനായി ട്രൈബ്യൂണലിനെ സമീപിക്കാൻ നിർദേശിച്ച് സുപ്രീംകോടതി
ന്യൂഡൽഹി: വഖഫ് (ഭേദഗതി) നിയമ പ്രകാരമുള്ള നിർബന്ധിത രജിസ്ട്രേഷൻ സമയപരിധി നീട്ടിനൽകണമെന്ന അപേക്ഷയിൽ ഇടപെടലുമായി സുപ്രീംകോടതി. സമയപരിധി നീട്ടിനൽകുന്നതിനായി വഖഫ് ട്രൈബ്യൂണലിനെ സമീപിക്കാമെന്ന് ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, എ ജി മസിഹ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. രജിസ്ട്രേഷന് നൽകിയ ആറുമാസത്തെ സമയപരിധി ഈ ആഴ്ചയോടെ അവസാനിക്കാനിരിക്കെയാണ് കോടതിയുടെ ഇടപെടൽ. സമയപരിമിതി കാരണം രജിസ്ട്രേഷൻ പൂർണ്ണമായി നടന്നിരിക്കാൻ സാധ്യതയില്ലെന്ന് ഹരജിക്കാർക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയെ അറിയിച്ചു. ഉമീദ് പോർട്ടലിലെ പിഴവുകളുണ്ട്. പത്തുലക്ഷം മുത്തവല്ലികൾക്ക് ട്രൈബ്യൂണലിനെ സമീപിക്കേണ്ടിവരും. ഗ്രാമീണ സ്വത്തുക്കളുടെ കാര്യത്തിൽ ഡിജിറ്റലൈസേഷൻ നടന്നിട്ടില്ല. ആളുകൾ എല്ലാ ദിവസവും അപ്ലോഡ് ചെയ്യാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതിന് കഴിയുന്നില്ല. തകരാറുകളുടെ ഒരു ലിസ്റ്റ് ഞാൻ തരാമെന്നും സാങ്കേതിക തടസ്സം കാരണം 10 ശതമാനം പേർ മാത്രമേ അപ്ലോഡ് ചെയ്തിട്ടുള്ളൂവെന്നും കപിൽ സിബൽ വ്യക്തമാക്കി.
സ്വത്തുക്കൾ ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച യു മീദ് വിഷയങ്ങളും പരിശോധിക്കാൻ കോടതി വിസമ്മതിച്ചു. പോർട്ടലിലെ സാങ്കേതിക തകരാറുകൾ സംബന്ധിച്ച പരാതിയിൽ തെളിവില്ലാതെ ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കി. വഖഫുകളുടെ രജിസ്ട്രേഷനായി സമയപരിധി നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലിമീൻ (എ ഐ എം ഐ എം.) നേതാവും ലോക്‌സഭാ അംഗവുമായ അസദുദ്ദീൻ ഒവൈസി ഉൾപ്പെടെയാണ് കോടതിയെ സമീപിച്ചത്. രജിസ്ട്രേഷൻ നിയമം 1929 മുതൽ നിലവിലുണ്ടെന്നും നിയമാനുസൃതമായി സമയപരിധി നിശ്ചയിച്ചിട്ടുള്ള സെക്ഷൻ 3 ബി യിൽ ഭേദഗതി വരുത്തണമെന്നാണ് അപേക്ഷകർ ആവശ്യപ്പെടുന്നതെന്നും നിയമത്തിൽ സമയപരിധി നീട്ടാൻ വ്യവസ്ഥ ഉണ്ടെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. ട്രൈബ്യൂണൽ കേസ്-ടു-കേസ് അടിസ്ഥാനത്തിൽ തീരുമാനമെടുക്കും. പോർട്ടലിൻ്റെ തകരാറുകൾക്ക് തെളിവ് നൽകണമെന്നും ഇപ്പോൾ തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും കോടതി അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


